Monday, December 10, 2012

പരിണാമം: ശാസ്ത്രവും ശാസ്ത്ര ദുര്‍വ്യാഖ്യാനങ്ങളും


എന്‍.എം ഹുസൈന്‍
പരിണാമവും ജനിതകശാസ്ത്രവും ( ഭാഗം - 3 )

പരിണാമവാദം ജീവശാസ്ത്രത്തിന്റെ ഭാഗമാണെന്ന തെറ്റായ ധാരണ അഭ്യസ്തവിദ്യര്‍ക്കിടയിലുണ്ട്. ജീവശാസ്ത്രത്തിലെ തെളിയിക്കപ്പെട്ട നിരീക്ഷണങ്ങളേയും പരിണാമ സങ്കല്‍പങ്ങളെയും കൂട്ടിക്കുഴച്ച് അവതരിപ്പിക്കുന്നതില്‍ നിന്നാണ് ഇങ്ങനെയൊരു അബദ്ധ ധാരണയുണ്ടായത്. ജീവശാസ്ത്രമേത് പരിണാമവാദമേത് എന്ന് വേര്‍തിരിച്ചു മനസ്സിലാക്കാന്‍ മിക്കവര്‍ക്കും സാധിക്കാതെ വരുന്നു. ജീവശാസ്ത്രത്തിന്റെ ഭാഗമാണ് പരിണാമവാദം എന്ന് വരുത്തിതീര്‍ക്കാന്‍ ഡാര്‍വിനിസ്റുകള്‍ അനുവര്‍ത്തിക്കുന്ന തന്ത്രം കൂടിയാണിത്. ഇവരുടെ തന്നെ രചനകള്‍ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ യഥാര്‍ഥ ശാസ്ത്രത്തെയും പരിണാമവാദ ദുര്‍വ്യാഖ്യാനങ്ങളെയും വേര്‍തിരിച്ചറിയാനാവും.

ഡാര്‍വിന്‍ സിദ്ധാന്തത്തെ പരിചയപ്പെടുത്തുന്ന പ്രൊഫ: കുഞ്ഞുണ്ണി വര്‍മ്മയുടെ ഈ വാചകങ്ങള്‍ നോക്കൂ: "ഡാര്‍വിന്‍ തന്റെ സിദ്ധാന്തത്തെ ഒരു ചെറുവാചകത്തില്‍ ഒതുക്കി നിര്‍ത്തിയിട്ടുള്ളത് ആദ്യം തന്നെ ഉദ്ധരിക്കാം. 'ജീവജാലങ്ങളുടെ അഭിവൃദ്ധിക്ക് വഴിവച്ച ഒരു പൊതുനിയമം പെരുകുക, വൈവിധ്യം കൈവരിക്കുക; ശക്തന്‍മാര്‍ ജീവിക്കും, അശക്തന്‍മാര്‍ക്ക് മരണം എന്നതാണ്.'' പ്രകൃതിയിലെ തിരഞ്ഞെടുപ്പ് അഥവാ പ്രകൃതി നിര്‍ധാരണം എന്നാണ് ഡാര്‍വിന്‍ ഈ പ്രക്രിയയെ വിശേഷിപ്പിച്ചത്.''(1)

പരിണാമസിദ്ധാന്തത്തിന്റെ സാരാംശമാണ് മേല്‍വരികളിലുള്ളതെന്നാണ് ഗ്രന്ഥകാരന്റെ അഭിപ്രായം. ഇതിലെ ഒന്നാമത്തെ നിരീക്ഷണം ജീവികള്‍ പെരുകുന്നു എന്നതാണ്. ജീവികള്‍ പുനരുല്‍പാദനത്തിലൂടെ പെരുകുന്നു എന്നത് ഒരു പ്രകൃതിശാസ്ത്ര വസ്തുതയാണ്. എന്നാല്‍ ഇതിന് പരിണാമവാദവുമായി യാതൊരു ബന്ധവുമില്ലെന്നതാണ് വസ്തുത. ജീവികള്‍ പെരുകുന്നു എന്നത് പരിണാമം സമര്‍ഥിക്കുന്ന വസ്തുതയേയല്ല. ഗ്രന്ഥകാരന്റെ വിവരണം നോക്കൂ:

"അതിവേഗം പെറ്റുപെരുകിയും, മറ്റു സമര്‍ഥമായ രീതികളില്‍ പുനരുല്പാദനം നടത്തിയും, സ്വയം നിലനിര്‍ത്തുവാനുള്ള ഓരോ ജീവിയുടേയും വാസന ജന്മസിദ്ധമാണ്.   പക്ഷെ,                       വാസ്തവത്തില്‍, ജീവികളുടെ പുനരുല്‍പാദനശേഷിയുടെ വളരെ ചെറിയൊരംശം മാത്രമെ സാക്ഷാത്കരിക്കപ്പെടുന്നുള്ളു.''(2)

ജീവികള്‍ പെറ്റുപെരുകുന്നത് സ്വയം നിലനിര്‍ത്തുവാനാണെന്ന് പരിണാമവാദികളും സമ്മതിക്കുന്നു. "സ്വയം നിലനിര്‍ത്തുക'' എന്നതിന് പരിണമിക്കുക എന്നല്ലല്ലോ അര്‍ഥം! മറിച്ച്, പരിണമിക്കാതിരിക്കുക എന്നുതന്നെയാണര്‍ഥം! ഓരോ ജീവജാതിയും "സ്വയം നിലനിറുത്താന്‍'' പെറ്റുപെരുകിയാല്‍ അതേ ജീവജാതികളുടെ സന്തതി പരമ്പര നിലനില്‍ക്കും. ഇതാണ് പ്രകൃതിയില്‍ നടക്കുന്നത്. പ്രകൃതിശാസ്ത്ര നിരീക്ഷണങ്ങള്‍ ഈ വസ്തുതയാണ് സ്ഥിരീകരിക്കുന്നത്. ഇതാകട്ടെ ഒരു ജീവജാതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ മറ്റനേകം ജീവജാതികള്‍ പരിണമിച്ചുണ്ടാവുക എന്ന സങ്കല്‍പത്തെ തീര്‍ത്തും നിഷേധിക്കുകയാണ് ചെയ്യുന്നത്.

ഓരോ ജീവജാതിയും "സ്വയം നിലനിറുത്താന്‍'' പ്രകൃതിതന്നെ നിരവധി സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ കാണുന്ന കരിയിലക്കിളിയെയും പൂത്താങ്കിരിയെയും ഉദാഹരണമായെടുക്കാം. പറമ്പുകളിലും ചുള്ളിക്കാടുകളിലും തുള്ളിച്ചാടി നടക്കുന്ന ഇവയുടെ ചെറുപറ്റങ്ങളെ കേരളത്തിലെവിടെയും കാണാം. ഈ പക്ഷികളെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ വിവരണം നോക്കൂ:

"കരിയിലക്കിളിയുടെ വലുപ്പം പൂത്താങ്കിരിയെക്കാള്‍ സ്വല്പം കൂടുതലാണ്. കരിയിലക്കിളിക്ക് പൊന്തയും കുറ്റിക്കാടുമാണിഷ്ടമെങ്കില്‍ പൂത്താങ്കിരിക്ക് കൂടുതല്‍ തുറസ്സായ പ്രദേശങ്ങളാണിഷ്ടം. പുറപ്പെടുവിക്കുന്ന ശബ്ദത്തിനും വ്യത്യാസമുണ്ട്. (ഇത് കേട്ടുതന്നെ അറിയണം; വിസ്തരിക്കുവാന്‍ പ്രയാസമാണ്). കരിയിലക്കിളിയുടെ കൂട് കൂടുതല്‍ ഉയരത്തിലുള്ള കൊമ്പുകളിലാണ് കാണുക. രണ്ടിനേയും ഒരേ വളപ്പില്‍ത്തന്നെ കാണാമെങ്കിലും രണ്ടും ചേര്‍ന്ന പറ്റങ്ങള്‍ കാണുകയില്ല. ഇണ ചേരുന്ന സമയത്ത് കരിയിലക്കിളി കരിയിലക്കിളിയെയും പൂത്താങ്കിരിയി പൂത്താങ്കിരിയേയും മാത്രമേ സ്വീകരിക്കുകയുള്ളു; സങ്കരജാതികള്‍ പ്രകൃതിയില്‍ ഉണ്ടാവുന്നില്ല.''(3)

കരിയിലക്കിളിയും പൂത്താങ്കിരിയും ഏറെ സാദൃശ്യമുള്ള ജീവജാതികളായിട്ടും അവ പരസ്പരം പ്രത്യുല്‍പാദന ബന്ധത്തില്‍ ഏര്‍പ്പെടാതെ രണ്ട് ജീവജാതികളായി തന്നെ നിലനില്‍ക്കുന്നു! പെറ്റുപെരുകി ഓരോ ജീവജാതിയും അവയുടെ സ്പീഷീസ് സവിശേഷതകള്‍ ഇത്ര കര്‍ശനമായി സ്വയം നിറുത്തിയാല്‍ ഒരു ജീവജാതി തികച്ചും വ്യത്യസ്തമായ മറ്റൊന്നായി മാറാനുള്ള സാധ്യത ഇല്ലാതാവുന്നു.
ഓരോ ജീവജാതിക്കും "സ്വയം നിലനിറുത്താന്‍'' സഹായകമായ പെരുമാറ്റ പ്രക്രിയകള്‍ തന്നെയുണ്ട്. ഗ്രന്ഥകാരന്റെ ഈ വരികള്‍ ശ്രദ്ധിക്കൂ:

"ജന്തുക്കളില്‍ ഏറ്റവും ശക്തമായ സേകപൂര്‍വ പ്രത്യുല്പാദന വിച്ഛേദന പ്രക്രിയ പെരുമാറ്റത്തെ സംബന്ധിച്ചിട്ടുള്ളതാമെന്നതിന് സംശയമില്ല. പരിണാമത്തിന്റെ ഉയര്‍ന്ന പടികളില്‍ വര്‍ത്തിക്കുന്ന ജന്തുജാലങ്ങളിലാണിത് സുവ്യക്തമായി കാണുക-നട്ടെല്ലികള്‍, സന്ധിപാദികള്‍, തുടങ്ങിയവയില്‍. അതേസമയം ചേഷ്ടാശീലമില്ലാത്തതുകൊണ്ട് സസ്യങ്ങളില്‍ ഈ പ്രക്രിയ ഒട്ടും തന്നെ കാണുകയുമില്ല. പ്രത്യുല്പാദനത്തോടനുബന്ധിച്ച ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങള്‍ മേല്‍പറഞ്ഞ മിക്ക ജന്തുക്കള്‍ക്കും ഉള്ളതാണ്. ഇണയെ തിരിച്ചറിയാനും പ്രത്യുല്പാദനത്തില്‍ ഏര്‍പ്പെടാന്‍ വേണ്ട ഉത്തേജകം പകരുവാനും ഈ ആചാരങ്ങള്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തവയാണ്. ആണ്‍ തവളകള്‍ ഉറക്കെ കരയുന്നതും ആണ്‍ മയില്‍ പീലികള്‍ വിടര്‍ത്തി ആടുന്നതും ഇണയെ ആകര്‍ഷിക്കാനും ഉത്തേജിപ്പിക്കാനുമാണെന്ന് മിക്കവര്‍ക്കും അറിയാവുന്നതായിരിക്കും. പക്ഷെ, മിന്നാമിനുങ്ങുകള്‍ മിന്നുന്നതും ഓന്തിന്റെ ഗളസ്ഥലം ചോര കുടിച്ച മാതിരി ചുവന്നുതുടുക്കുന്നതും ഇതേ ആവശ്യത്തിനുതന്നെയാണെന്ന് പലരും മനസ്സിലാക്കിയിട്ടുണ്ടായിരിക്കുകയില്ല. പലതരം മിന്നാമിനുങ്ങുകളുള്ളവയില്‍ ഓരോന്നിന്റെയും മിന്നുന്നതിന്റെ വേഗതയും തീവ്രതയും പ്രത്യേകതരത്തിലായിരിക്കും. സ്വന്തം സ്പീഷീസിന്റെ പ്രകാശസ്ഫുരണ സമ്പ്രദായത്തോടുമാത്രമെ പെണ്‍ മിന്നാമിനുങ്ങുകള്‍ ആകൃഷ്ടരാവുകയുള്ളൂ. (മിന്നുന്നതും മിനുങ്ങുന്നതും മുഖ്യമായും ആണുങ്ങളാണ്) പെണ്ണുങ്ങളെ ആകര്‍ഷിക്കാന്‍ മാത്രമല്ല, ആണുങ്ങളേയും പെണ്ണുങ്ങളേയും അന്യോന്യം ഉത്തേജിപ്പിക്കുവാനും പ്രണയാചാരങ്ങള്‍ ആവശ്യമാണ്. ഓരോ സ്പീഷീസിനും പ്രത്യേക തരത്തിലുള്ള പ്രണയചേഷ്ടകളാണുള്ളതെന്നും അവയോട് സ്വന്തം സ്പീഷീസില്‍പ്പെട്ട ഇണകള്‍ മാത്രമെ പ്രതിപ്രവര്‍ത്തിക്കുകയുള്ളു എന്നതുമാണ് പ്രത്യുല്പാദന വിച്ഛേദനത്തിന്റെ ആധാരം.''(4)

ഓരോ ജീവജാതിയും അവയുടെ സ്വഭാവവിശേഷതകള്‍ എത്ര കര്‍ശനമായാണ് നിലനിറുത്തുന്നതെന്നും അതിന് വേണ്ട സംവിധാനങ്ങളാണ് പ്രകൃതിയില്‍ സജ്ജീകരിക്കപ്പെട്ടിട്ടുള്ളതെന്നും വ്യക്തമാണ്. പെരുമാറ്റാചാരങ്ങള്‍ വഴി ഇത് കൃത്യമായും കര്‍ശനമായും നിയന്ത്രിക്കപ്പെടുന്നുണ്ട്. എന്നും തെളിയുന്നു. മത്സ്യങ്ങള്‍ക്കിടയിലെ ഇത്തരമൊരു കര്‍ശനവ്യവസ്ഥയെപ്പറ്റി ഗ്രന്ഥകാരന്‍ കുറിച്ചത് നോക്കൂ:
"സ്വയം നിലനിര്‍ത്തുവാനുള്ള ഓരോ ജീവിയുടെയും വാസന ജന്മസിദ്ധമാണെന്ന്'' ഗ്രന്ഥകാരന്‍ സമ്മതിക്കുന്നുണ്ടല്ലോ. സ്വയം നിലനിര്‍ത്താന്‍ ഓരോ ജീവിക്കും ജന്മസിദ്ധമായ വാസനയുണ്ടെങ്കില്‍ അവ പരിണമിക്കുമെന്ന് കരുതുന്നത് വൈരുധ്യമല്ലേ? സ്വയം നിലനിര്‍ത്താനുള്ള ഓരോ ജീവിയുടെയും വാസന'' പ്രകൃതിയില്‍ കാണുന്ന ഓരോ ജീവിയേയും ജീവജാതിയേയും നിരീക്ഷിച്ചാല്‍ ആര്‍ക്കും ബോധ്യമാകുന്ന യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യത്തിന് വിരുദ്ധമാണ് അവ പരിണമിക്കുമെന്ന സങ്കല്‍പം. ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാം.

ഒട്ടേറെ സാദൃശ്യങ്ങളുണ്ടെങ്കിലും കഴുതയും കുതിരയും രണ്ട് ജീവജാതികളാണ്. അവ പ്രത്യുല്‍പാദനത്തിലൂടെ മറ്റേതെങ്കിലും സങ്കരജീവജാതികളെ ഉല്‍പാദിപ്പിക്കില്ല. ഗ്രന്ഥകാരന്റെ വിവരണം നോക്കൂ:

"തമ്മില്‍ ഇണചേര്‍ന്നാല്‍ മാത്രം പോരാ, ഉല്പാദകശേഷിയും ആരോഗ്യവുമുള്ള സന്തതികള്‍ ഉണ്ടാവുക കൂടിയ ചെയ്താല്‍ മാത്രമെ രണ്ടുജാതികള്‍ ഒരേ സ്പീഷീസില്‍ പെടുമെന്ന് പറയാന്‍ തരമുള്ളൂ. കോവര്‍ കഴുതയുടെ കഥ പ്രസിദ്ധമാണല്ലോ. കുതിരയും കഴുതയും തമ്മിലുള്ള ബന്ധത്തില്‍നിന്നും ഉണ്ടാവുന്നതാണ് കോവര്‍ കഴുത. സ്വയം ആരോഗ്യവും ശക്തിയുമൊക്കെയുണ്ടെങ്കിലും സന്തത്യുത്പാദന ശേഷി കോവര്‍ കഴുതയ്ക്ക് തീരെ ഇല്ല. അതുകൊണ്ട് കുതിരയും കഴുതയും വ്യത്യസ്ത സ്പീഷീസുകളാണെന്ന് പറയുന്നതില്‍ തെറ്റില്ല.''(5)

കഴുത കഴുതയായും കുതിര കുതിരയായും നിലനില്‍ക്കുമെന്നല്ലേ ഇതില്‍നിന്നും ഗ്രഹിക്കേണ്ടത്? വ്യത്യസ്ത ജീവജാതികള്‍ പ്രത്യുല്‍പാദന ബന്ധമുണ്ടാക്കാത്തതിന്റെ ഫലം എന്താകുമെന്ന് ഗ്രന്ഥകാരന്‍ തുടര്‍ന്ന് എഴുതിയത് കാണുക:

"വ്യത്യസ്ത സ്പീഷീസുകള്‍ തമ്മില്‍ ഫലപ്രദമായ പ്രത്യുല്പാദനം നടക്കുകയില്ല എന്ന വസ്തുതയുടെ ഫലം എന്താണെന്ന് നോക്കാം. ഓരോ വ്യക്തിയിലും രണ്ടു സെറ്റു ക്രോമസോമുകള്‍ (ജീനുകളും) ഉള്ളതില്‍ ഒരു സെറ്റ് അച്ഛനില്‍നിന്നും മറ്റേ സെറ്റ് അമ്മയില്‍നിന്നും കിട്ടിയതായിരിക്കുമെന്ന് അറിയാമല്ലോ. അങ്ങനെ അച്ഛനമ്മമാരുടെ ജീനുകള്‍ സന്തതികളില്‍ സമ്മേളിക്കുന്നു. ഇതേ ജീനുകള്‍ നന്നായൊന്ന് കശക്കി സന്തതികള്‍ അവരുടെ സന്തതികളിലേക്ക് പകരുന്നു. താത്ത്വികമായി പറഞ്ഞാല്‍ ഒരു സ്പീഷീസിലെ ഏതൊരു വ്യക്തിക്കും അതേ സ്പീഷീസിലെ മറ്റൊരു വ്യക്തിയുമായി ഇപ്രകാരം ജീനുകള്‍ സമ്മേളിപ്പിക്കുവാന്‍ സാധിക്കും. രണ്ട് ആണ്‍ പ്രജകള്‍ തമ്മില്‍ പ്രത്യുല്പാദനം സാധ്യമല്ലെങ്കില്‍ കൂടി അവരുടെ ജീനുകള്‍ തമ്മില്‍ രണ്ടാം തലമുറയില്‍ സമ്മേളിക്കുവാന്‍ വിരോധമില്ല -ഒന്നിന്റെ ആണ്‍ സന്തതിയും മറ്റേതിന്റെ പെണ്‍ സന്തതിയും തമ്മില്‍ ഇണചേരുമ്പോള്‍. ഇപ്രകാരം, കാലക്രമേണ ഒരു വ്യക്തിയിലുള്ള ഏതൊരു ജീനും അതേ സ്പീഷീസിലുള്ള ഏതൊരു വ്യക്തിയിലേക്കും-കൃത്യമായി പറഞ്ഞാല്‍ ആ വ്യക്തിയുടെ സന്തതി പരമ്പരയിലേക്ക് -വ്യാപിക്കുവാന്‍ വിരോധമില്ല. ഈ അര്‍ഥത്തില്‍ ഒരു സ്പീഷീസില്‍പെട്ട വ്യക്തികള്‍ക്കെല്ലാം ജീനുകളുടെ ഒരു പൊതു പൈതൃകമുണ്ടെന്ന് പറയാം. അതേസമയം വ്യത്യസ്ത സ്പീഷീസുകളില്‍പെട്ട വ്യക്തികള്‍ തമ്മില്‍ പ്രത്യുല്പാദനം സാധ്യമല്ലാത്തതുകൊണ്ട് ഒരു സ്പീഷീസിലെ ജീനുകള്‍ മറ്റൊരു സ്പീഷീസിന് ആര്‍ജിക്കുവാന്‍ സാധ്യമല്ല. അങ്ങനെ, എല്ലാ സ്പീഷീസുകള്‍ക്കും തങ്ങളുടേതായ ജീനുകളുടെ ഒരു പൊതുസഞ്ചയമുണ്ടായിരിക്കും. അതില്‍ മറ്റു സ്പീഷീസുകള്‍ക്ക് അവകാശമില്ല. ഓരോ സ്പീഷീസും അതിവിപുലമായൊരു തറവാടുപോലെയാണെന്നു പറയാം. ജീനുകളാണ് തറവാടിന്റെ പൊതുസ്വത്ത്. സ്പീഷീസിലെ വര്‍ണങ്ങള്‍ (Races) തറവാട്ടിലെ   തായ് വഴികള്‍   പോലെയാണെന്നു പറയാം.''(6)

"എല്ലാ സ്പീഷീസുകള്‍ക്കും തങ്ങളുടേതായ ജീനുകളുടെ ഒരു പൊതുസഞ്ചയമുണ്ടായിരിക്കും'' എന്നും "അതില്‍ മറ്റു സ്പീഷീസുകള്‍ക്ക് അവകാശമില്ല'' എന്നും വാദിക്കുമ്പോള്‍ യുക്തിസഹമായി എത്താവുന്ന നിഗമനം അടിസ്ഥാന ജീവജാതികള്‍ പരിണമിക്കില്ല എന്നുതന്നെയാണ്. അതിനാല്‍ പ്രകൃതിനിരീക്ഷണങ്ങളിലൂടെ ബോധ്യമാകുന്ന വസ്തുതകള്‍ ജീവികള്‍ പരിണമിക്കുമെന്നല്ല, പരിണമിക്കില്ലെന്നാണ് തെളിയിക്കുന്നത്.
ജീവികള്‍ പെറ്റുപെരുകുന്നതെങ്ങനെയെന്ന് നിരീക്ഷിച്ചാലും ഇക്കാര്യം ബോധ്യമാവും. ഏകകോശ ജീവികള്‍ മുതല്‍ നീലത്തിമിംഗലങ്ങള്‍ വരെ പ്രത്യുല്‍പാദനം നടത്തുന്നുണ്ട്. ഇക്കാലമത്രയും പ്രകൃതിനിരീക്ഷകര്‍ പ്രത്യുല്‍പാദനസമ്പ്രദായത്തെക്കുറിച്ച് പഠനം നടത്തി കണ്ടെത്തിയ വസ്തുതകള്‍ എന്തൊക്കെയാണ്?

ഓരോ ജീവിയും അവയുടെ കുഞ്ഞുങ്ങളെയാണ് പ്രത്യുല്‍പാദിപ്പിക്കുന്നത്. ഓരോ ജീവജാതിയും അവയുടെ തന്നെ കുഞ്ഞുങ്ങളെ കോടാനുകോടി വര്‍ഷങ്ങള്‍ പ്രത്യുല്‍പാദിപ്പിച്ചുകൊണ്ടിരുന്നാലും പിന്നെയും ജനിക്കുന്നത് അതേ ജീവജാതികള്‍ തന്നെയല്ലേ? ഇതിന് പരിണാമവുമായി ബന്ധമില്ല എന്നു തന്നെയല്ല പരിണാമം സംഭവിക്കില്ല എന്നാണിത് തെളിയിക്കുന്നത്. പെറ്റുപെരുകുന്നത് ഉദാഹരണസഹിതം കുഞ്ഞുണ്ണിവര്‍മ്മ വിവരിച്ചതില്‍നിന്നുതന്നെ ഇക്കാര്യം വ്യക്തമാണ്. അദ്ദേഹത്തിന്റെ വരികള്‍ നോക്കൂ: "ഇതു വ്യക്തമാക്കാന്‍ ആനയുടെ ഉദാഹരണമാണ് ഡാര്‍വിന്‍ എടുത്തിട്ടുള്ളത്. പ്രത്യുല്പാദനക്ഷമത ഏറ്റവും കുറഞ്ഞ ജീവികളിലൊന്നാണ് ആന. ഒരു പിടിയാന കൂടിയപക്ഷം, ആറു പ്രസവിക്കും. ഈ തോതില്‍ പുനരുല്പാദനം നടത്തുകയും സന്തതികളെല്ലാം വൃദ്ധാവസ്ഥവരെ ജീവിക്കുകയും ചെയ്താല്‍ ഒരു ജോടി ആനയില്‍നിന്നുള്ള സന്തതിപരമ്പര 750 കൊല്ലങ്ങള്‍കൊണ്ട് ഒരു കോടി 90 ലക്ഷമായിത്തീരും! (തെക്കെ ഇന്ത്യയില്‍ ഇന്ന് ആകെയുള്ള ആനകളുടെ എണ്ണം 3000 ആണെന്ന് ഓര്‍ക്കുക). ഈ തോതില്‍ ആനകള്‍ പെറ്റുപെരുകാത്തതിനുള്ള കാരണം പിടിയാനകളുടെ പ്രസവം കുറയുന്നതും ഭൂരിപക്ഷം സന്തതികള്‍ പ്രത്യുല്‍പാദനം ചെയ്യാതെ തന്നെ മരണമടയുന്നതും കൊണ്ടാണെന്ന് വ്യക്തമാണല്ലോ.''(7)

ആനകള്‍ എങ്ങനെ എത്രകാലം പ്രത്യുല്‍പാദനം നടത്തിയാലും ആനകള്‍ മാത്രമേ ജനിക്കുകയുള്ളൂവെന്ന് വ്യക്തമല്ലേ? പ്രകൃതിയില്‍ കാണുന്നപോലെ അതിജീവിക്കപ്പെടുന്ന ആനകളുടെ എണ്ണം കുറവാണെങ്കിലും കൂടുതലാണെങ്കിലും ആനകള്‍ ആനകളായി തുടരും. ആനകളുടെ സന്തതിപരമ്പരകള്‍ ഒരൊറ്റകുഞ്ഞും മരിക്കാതെ 740 കൊല്ലങ്ങള്‍കൊണ്ട് 90 ലക്ഷമായിത്തീരുന്ന അവസ്ഥയാണ് പ്രകൃതിയില്‍ ഉണ്ടാകുന്നത്. എന്ന് സങ്കല്‍പിക്കൂ. എങ്കില്‍പ്പോലും ആനകള്‍ ആനകളെ മാത്രമേ പ്രസവിക്കൂ എന്ന് വ്യക്തമാണ്! ഇത് പരിണാമം സംഭവിക്കില്ല എന്നാണ് തെളിയിക്കുന്നത്; സംഭവിക്കാനുള്ള സാധ്യതയിലേക്ക് അല്പം പോലും സൂചന നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

ഇനി, "ജീവികള്‍ തമ്മില്‍ ജീവിതസൌകര്യങ്ങള്‍ക്കുവേണ്ടിയുള്ള മത്സരം'' നടക്കുന്നു എന്ന നിരീക്ഷണം പരിശോധിക്കാം. ഇതുമൂലം പരിണാമം സംഭവിക്കുമോ? ഒരിക്കലുമില്ല. കുഞ്ഞുണ്ണി വര്‍മ്മയുടെ വാക്കുകളിതാണ്: "ഒരേ പരിതസ്ഥിതിയില്‍ ജീവിക്കുന്ന ജീവികള്‍ തമ്മിലാണ് മത്സരത്തിന് സാധ്യതയുള്ളതെന്ന വസ്തുതയും ഡാര്‍വിന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. റഷ്യയില്‍ ഏഷ്യന്‍പാറ്റ (കൂറ) യൂറോപ്യന്‍ പാറ്റയെ മത്സരിച്ച് തുരത്തിയതും, ഓസ്ട്രേലിയയില്‍ പുറനാടന്‍ തേനീച്ചകള്‍ നാടന്‍ തേനീച്ചകളുടെ സ്ഥാനമേറ്റെടുത്തതും ഉദാഹരണങ്ങളായി അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്.''(8)


ഇവിടെ ജീവിതസമരത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് നല്‍കിയിട്ടുള്ളത്. ഏഷ്യന്‍ പാറ്റകള്‍ യൂറോപ്യന്‍ പാറ്റകളെ തുരത്തിയാലും പുറനാടന്‍ തേനീച്ചകള്‍ നാടന്‍ തേനീച്ചകളുടെ സ്ഥാനമേറ്റെടുത്താലും പരിണാമത്തിന് അവ സഹായകമാവുമോ? ഒരിക്കലുമില്ല. ഏഷ്യന്‍ പാറ്റകള്‍ ഏഷ്യന്‍ പാറ്റകളായും യൂറോപ്യന്‍ പാറ്റകള്‍ യൂറോപ്യന്‍ പാറ്റകളായും തുടരുമെന്നല്ലേ ഇത് തെളിയിക്കുന്നത്? പരിണമിക്കാതെ തന്നെ ജീവിതസമരം നടത്തിയ വിജയിക്കാമെന്നാണിത് തെളിയിക്കുന്നത്. ഒരു ജീവജാതി മറ്റൊന്നായി മാറാനല്ല മാറാതിരിക്കാനാണ് ജീവിതസമരം സഹായിക്കുന്നത് എന്ന് വ്യക്തമാണ്. ഗ്രന്ഥകാരന്‍ ഡാര്‍വിന്റെ ഒരു കണ്ടെത്തലിനെക്കുറിച്ചെഴുതിയ ഈ വരികള്‍ ഈ വസ്തുത ഭംഗ്യന്തരേണ സൂചിപ്പിക്കുന്നത് കാണുക: "ജന്തുക്കള്‍ നശിക്കുന്നത് മുഖ്യമായും മുട്ടയായും കുഞ്ഞുങ്ങളായും, ചെടികള്‍ തൈപ്രായത്തിലും ആണെന്ന് ഡാര്‍വിന്‍ പരീക്ഷണങ്ങള്‍ വഴി തെളിയിക്കുകയുണ്ടായി. തന്റെ പറമ്പില്‍ താനെ മുളച്ച 357 കളവിത്തുകളില്‍ 295 എണ്ണം ഇലയിടുന്നതിനുമുമ്പുതന്നെ പ്രാണികളും ഒച്ചുകളും തിന്നൊടുക്കിയത്രെ. ശേഷിച്ചവയില്‍ കൂടുതല്‍ വേഗം വളര്‍ന്നവ മറ്റുള്ളവയുടെ വളര്‍ച്ചയ്ക്ക് വിഘാതമായി. അവസാനം ഒന്നോ രണ്ടോ മാത്രം പൂവിടുവാന്‍ വേണ്ട പ്രായമെത്തിയോ എന്ന് സംശയം. ഇതാണ് പ്രകൃതിനിയമം. ഇവിടെ നശിക്കുന്നവ പോലും മറ്റ് ജീവികള്‍ക്ക് ഭക്ഷണമോ വളമോ ആയിത്തീരുകയാണ് ചെയ്യുന്നതെന്നും അപ്രകാരം ഒരര്‍ഥത്തില്‍ പരാശ്രയം നല്‍കുകയാണ് അവ ചെയ്യുന്നതെന്നും ശ്രദ്ധിക്കുക.''(9)

നശിക്കുന്നവയും നശിക്കാത്തവയും പരിണമിക്കുന്നില്ല; ലഘുവായിപ്പോലും. നശിക്കുന്നവ നശിക്കാത്തവയെ ഫലത്തില്‍ അതിജീവനത്തിന് സഹായിക്കുകയാണെന്നും ഇത് പരാശ്രയമാണെന്നും മേല്‍വരികളില്‍നിന്നും ഗ്രഹിക്കാനാവും. അതിജീവിക്കുന്ന അതേ ജാതി ജീവിജാലങ്ങളെ പ്രത്യുല്‍പാദിപ്പിക്കുകയും അതേ ജാതി ജീവജാലങ്ങള്‍ നിരന്തരമായി പ്രത്യുല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതിലെവിടെയാണ് പരിണാമം സംഭവിക്കുന്നത്? എവിടെയുമില്ലെന്നതാണ് യാഥാര്‍ഥ്യം. ഓരോ ജീവജാതിയും അവയുടെ തന്നെ തലമുറകളെ പ്രത്യുല്‍പാദിപ്പിക്കുന്നതാണ് പ്രകൃതിനിയമമെങ്കില്‍ പരിണാമം ഒരിക്കലും സംഭവിക്കില്ലെന്ന് തെളിയുന്നു. ചുരുക്കത്തില്‍ ജീവിതമത്സരം ഉണ്ട് എന്നതുകൊണ്ടോ കൂടുതല്‍ അര്‍ഹതയുള്ളത് അതിജീവിക്കപ്പെടുമെന്നതുകൊണ്ടോ പരിണാമം നടക്കുമെന്നല്ല നടക്കില്ലെന്നാണ് തെളിയുന്നത്.

ജീവികള്‍ക്കിടയില്‍ നിലനില്‍പിനായി മത്സരമുണ്ട് എന്നത് ചില പ്രകൃതി നിരീക്ഷകരുടെ അഭിപ്രായമാണ്. ഡാര്‍വിന്‍ ഇത് ഊന്നിപ്പറഞ്ഞ് പ്രകൃതി നിര്‍ധാരണവുമായി കൂട്ടിയിണക്കി പരിണാമസങ്കല്‍പത്തിന്റെ ചേരുവയാക്കി അവതരിപ്പിച്ചു. എന്നാല്‍ ജീവികള്‍ക്കിടയില്‍ മുഖ്യമായും നടക്കുന്നത് മത്സരമല്ലെന്നും സഹകരണമാണെന്നും ആധുനിക പ്രകൃതി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ജീവികള്‍ക്കിടയിലെ പ്രമുഖഭാവം എന്ന നിലക്ക് ഡാര്‍വിന്‍ അവതരിപ്പിച്ച ജീവിതമത്സരം അടിസ്ഥാനരഹിതമായൊരു സങ്കല്‍പമാണെന്ന് തെളിഞ്ഞുകഴിഞ്ഞു. (ഇതിന്റെ വിശദാംശങ്ങള്‍ ഇവിടെ ഒഴിവാക്കുന്നു). അതിരിക്കട്ടെ. ഡാര്‍വിന്‍ സങ്കല്‍പിച്ചപോലുള്ള മത്സരം പ്രകൃതിയില്‍ നടക്കുന്നില്ല എന്ന് പരിണാമവാദികളുടെ രചനകളില്‍നിന്നു തന്നെ ഗ്രഹിക്കാനാവും. പ്രൊഫ: കുഞ്ഞുണ്ണിവര്‍മയുടെ ഈ വിവരണം നോക്കൂ:

"ഒരേ പരിസരത്തില്‍ ഒരേ വിധം ജീവിക്കുന്ന ജീവികള്‍ തമ്മില്‍ മാത്രമേ മത്സരമുണ്ടാവുകയുള്ളൂ. ഉദാഹരണമായി, നാടന്‍ കുരങ്ങും റീസസ് (ബന്തര്‍) കുരങ്ങും ശരീരഘടനയിലും ശീലങ്ങളിലും ഇവ രണ്ടും തമ്മില്‍ വളരെ സാമ്യമുണ്ട്. രണ്ടു കൂട്ടരുടെയും പഥ്യാഹാരം പഴങ്ങളാണെങ്കിലും വാസ്തവത്തില്‍ കൈയില്‍ കിട്ടുന്നതെന്തും തിന്നും എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഭക്ഷണം തേടുന്നത് മത്സരങ്ങളില്‍ മാത്രമല്ല, നിലത്തുനിന്നും കൂടിയാണ്. രണ്ടിന്റെയും ഇഷ്ടപ്പെട്ട വാസസ്ഥലം ഇടതൂര്‍ന്ന കാടുകളല്ല, കൂടുതല്‍ തുറസ്സായ പ്രദേശങ്ങളാണ്. ഈ വക സാമ്യങ്ങള്‍ കാരണം ഈ രണ്ടു കുരങ്ങുകള്‍ ഒരേ സ്ഥലത്തു ജീവിക്കാനിടയായാല്‍ അവ തമ്മില്‍ മത്സരമുണ്ടാവുകയും ഒന്ന് മറ്റൊന്നിനെ തുരത്തുകയും ചെയ്യുമെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. വാസ്തവത്തില്‍ ഒരിടത്തും അവ ഒന്നിച്ച് പാര്‍ക്കുന്നില്ലെന്നത് അര്‍ഥവത്താണ്. തെക്കെ ഇന്ത്യയില്‍ ഗോദാവരി നദിയുടെ തെക്ക് നാടന്‍ കുരങ്ങും വടക്ക് റീസസ് കുരങ്ങും ആണ് കാണുന്നത്. കേരളത്തിലും പശ്ചിമഘട്ടത്തിലെ മറ്റുചില ഇടങ്ങളിലും കാണുന്ന മറ്റൊരു മക്കാക്കു കുരങ്ങാണ് സിംഹവാലന്‍. എങ്കിലും ഇവയും നാടന്‍ കുരങ്ങും തമ്മില്‍ മത്സരമില്ല. എന്തെന്നാല്‍ സിംഹവാലന്റെ വാസം ഇടതൂര്‍ന്ന കാടുകളിലാണ്. നാടന്‍ കുരങ്ങുകള്‍ക്കാവട്ടെ, മരങ്ങള്‍ കുറഞ്ഞ പ്രദേശങ്ങളാണിഷ്ടം.''(10)

നാടന്‍ കുരങ്ങും റീസസ് കുരങ്ങും ഒരേ സ്ഥലത്തു ജീവിക്കാനിടയായാല്‍ മാത്രമേ മത്സരമുണ്ടാവൂ. എന്നാല്‍ "ഒരിടത്തും അവ ഒന്നിച്ച് പാര്‍ക്കുന്നില്ലെന്നത് അര്‍ഥവത്താണ്'' എന്നും ഗ്രന്ഥകാരന്‍ എഴുതിയിട്ടുണ്ടല്ലോ. "ഒരേ പ്രദേശത്ത് മത്സരിച്ചുതന്നെ കഴിയണം'' എന്നൊരു പ്രകൃതിനിയമം ഇല്ലാതിരിക്കെ മത്സരത്തിന് സാധ്യതയുണ്ടായാല്‍ പുതിയ വാസസ്ഥലങ്ങള്‍ കണ്ടെത്താനായിരിക്കും. ജീവികളുടെ ശ്രമം. സ്വാഭാവികമായും ജീവിതമത്സരം തന്നെ അപ്രത്യക്ഷമായേക്കും. പരിണാമത്തിനുള്ള സാങ്കല്‍പികമായ സാധ്യതപോലും അതോടെ ഇല്ലാതാവുന്നു.

ഇനി, കടുത്ത മത്സരം ഉണ്ടായെന്ന് കരുതുക. എങ്കില്‍, അത് പരിണാമത്തിന് കാരണമാവുമോ? ഒരിക്കലുമില്ല. ഇക്കാര്യവും പരിണാമ വിദഗ്ധരുടെ വിവരണങ്ങളില്‍നിന്നും ഗ്രഹിക്കാനാവും. ഈ വരികള്‍ ശ്രദ്ധിക്കുക:

"നമ്മുടെ കണ്‍മുമ്പില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു മത്സരത്തിന്റെ കാര്യം കൂടി പറയാം. ഈയിടെയായി കുളങ്ങളിലും തോടുകളിലും മറ്റും കുളവാള (Water Hyacinth, Eichornia)പടര്‍ന്നുപിടിച്ചിരിക്കുന്നത് കണ്ടിട്ടില്ലേ? വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന ഒരുതരം ചെടിയാണിത്. സ്വദേശം അമേരിക്കയാണ്. നമ്മുടെ നാട്ടില്‍-അതുപോലെ ലോകത്തില്‍ പലയിടത്തും-ഈ പായല്‍ വന്നുപെട്ടത് കഴിഞ്ഞ നൂറോ ഇരുനൂറോ കൊല്ലത്തിനകത്താണ്. അതിനുമുമ്പ് കേരളത്തില്‍ കടപ്പായല്‍ (Pistia) താറാവുകള (Lemna)എന്നീ ചെടികളാണ് വെള്ളപ്പരപ്പില്‍ സാധാരണ കണ്ടിരുന്നത്. കടപ്പായലും കുളവാഴയും തമ്മില്‍ വളരെ സമ്യമുണ്ട്. കുളവാഴ വന്നതോടെകൂടി ഇന്ന് മിക്ക കുളങ്ങളിലും അതാണ് കാണുന്നത് കടപ്പായലല്ല. തുടക്കത്തില്‍ രണ്ടും ഒരുമിച്ച് ഒരേ കുളത്തില്‍ കണ്ടേക്കാമെങ്കിലും കുറച്ചുകാലത്തിനകം കുളവാഴ മാത്രമേയുള്ളൂ എന്ന സ്ഥിതിയാവും. കൂടുതല്‍ സമര്‍ഥമായ പ്രത്യുല്പാദന രീതിയാണ് കുളവാഴയുടെ വിജയത്തിന് കാരണം എന്നു പറയാം.''

കടപ്പായലും താറാവുകളയും കുളവാഴയും തമ്മിലായിരുന്നു ജീവിതമത്സരം. ആദ്യത്തെ രണ്ടും പരാജയപ്പെട്ട് നാമാവശേഷമായി. കുളവാഴ അതിജീവനം നേടി. ഇതും പരിണാമവും തമ്മിലെന്ത് ബന്ധം? കടപ്പായലും താറാവുകളയും നാമാവശേഷമായതിനാല്‍ പരിണാമത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല എന്നു വ്യക്തമാണ്. കുളവാഴയാകട്ടെ അതിജീവിക്കുകയും ചെയ്തു. ഈ മത്സരത്തിലൂടെ കുളവാഴയില്‍ പരിണാമത്തിന്റെ ലാഞ്ചനയെങ്കിലും പ്രത്യക്ഷമായിട്ടുണ്ടോ? ഇല്ല എന്നു വ്യക്തമാണ്. നശിച്ചവയിലോ അതിജീവിക്കപ്പെട്ടയിലോ ജീവിതമത്സരം വഴി പരിണാമപ്രവണതകളൊന്നും ആവിര്‍ഭവിക്കുന്നില്ലെങ്കില്‍ ജീവിതമത്സരം ഏതെങ്കിലും വിധത്തില്‍ പരിണാമത്തെ സഹായിക്കുമെന്ന് കരുതാനാവില്ല. ജീവിതമത്സരത്തിലെ വിജയമാണ് പ്രകൃതിനിര്‍ധാരണം അഥവാ പ്രകൃതിയുടെ തിരഞ്ഞെടുപ്പ്. പ്രകൃതിനിര്‍ധാരണം നടന്നാലും പരിണാമം ഒട്ടുംതന്നെ സംഭവിക്കുകയില്ലെന്നാണ് കുളവാഴയുടെ വിജയം തെളിയിക്കുന്നത്. പ്രകൃതിനിര്‍ധാരണത്തിലൂടെ പരിണാമം നടക്കാന്‍ സാധ്യതയില്ലെന്നാണ് ഇതിനര്‍ഥം. പ്രൊഫ: കുഞ്ഞുണ്ണി വര്‍മ്മയുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "ജീവികളെ അവയുടെ ജീവിതരീതിയുമായി പൂര്‍വാധികം ഇണക്കുകയാണ് പ്രകൃതിനിര്‍ധാരണത്തിന്റെ ഫലം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, പരിതഃസ്ഥിതിയുമായുള്ള ഒരു ജീവിയുടെ അനുവര്‍ത്തനം നിര്‍ധാരണം മൂലം കൂടുതല്‍ ഭദ്രമായി തീരും. വാസ്തവത്തില്‍ പ്രകൃതിനിര്‍ധാരണവും അനുവര്‍ത്തനവും ഒരേ പ്രതിഭാസത്തിന്റെ രണ്ടുവശങ്ങള്‍ മാത്രമാണ്.''(11)

ജീവികള്‍ അവയുടെ ജീവിതരീതിയുമായി കൂടുതല്‍ ഇണങ്ങാന്‍ പ്രകൃതിനിര്‍ധാരണം കാരണമാകുന്നു എന്നതിനര്‍ഥം പ്രകൃതിനിര്‍ധാരണം നടക്കുന്തോറും പരിണമിക്കാനുള്ള സാധ്യത കുറയുന്നുവെന്നാണ്. പ്രകൃതിനിര്‍ധാരണം ജീവികളെ പരിണമിപ്പിക്കാനല്ല, പരിണമിപ്പിക്കാതെ നിലനിര്‍ത്താനാണ് കൂടുതല്‍ സാധ്യതയെന്ന് ഇതില്‍നിന്നും തെളിയുന്നു. ഏതായാലും ഡാര്‍വിന്റെ സങ്കല്‍പങ്ങള്‍ക്ക് മറ്റൊരുവശം കൂടിയുണ്ടെന്ന് ഗ്രന്ഥകാരന്‍ തന്നെ കുറിച്ചത് ഇങ്ങനെയാണ്:

"ആകര്‍ഷകങ്ങളായ ഹൃസ്വവചനങ്ങളിലൂടെ അവതരിപ്പിക്കാമെന്നതാണ് ഡാര്‍വിന്റെ സിദ്ധാന്തത്തിന്റെ മേന്മയും അതേസമയം ദോഷവും. 'ജീവിതസമരം' 'യോഗ്യന്‍മാരുടെ അതിജീവിനം' തുടങ്ങിയ വാക്യങ്ങള്‍ വളരെ ദ്യോതകങ്ങളാണെങ്കിലും അവ ദ്യോതിപ്പിക്കുന്നത് സൂക്ഷ്മവും ഗഹനവുമായ ഒരു സിദ്ധാന്തത്തെയല്ല. വെറും ഉപരിപ്ളവമായ ഒരു വിചാരത്തെയാണ്. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ പാഠപുസ്തകങ്ങളില്‍പോലും ഇത്തരം വികടരൂപത്തിലുള്ള ആശയങ്ങളാണ് ഡാര്‍വിനിസം എന്ന പേരില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്.''(12)

പാഠപുസ്തകങ്ങള്‍ തയാറാക്കുന്നത് അതാത് കാലത്തെ പരിണാമ പണ്ഡിതന്‍മാരാണ്. അവര്‍ ശാസ്ത്രമെന്ന പേരില്‍ ധരിച്ചുവെച്ചതും മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുന്നതും വികടമായ ആശയങ്ങളാണെങ്കില്‍ ഡാര്‍വിനിസം വികടമാണെന്നതിന്റെ ഭാഗികമായ തെളിവ് കൂടിയല്ലേ അത്? ചുരുങ്ങിയത് പ്രചാരത്തിലുള്ള ഡാര്‍വിനിസമെങ്കിലും വികടമായ ആശയമാണെന്ന് ഇതില്‍നിന്നും തെളിയുന്നില്ലേ? ഡാര്‍വിന്‍ സിദ്ധാന്തത്തിന്റെ വക്താവായ കുഞ്ഞുണ്ണിവര്‍മക്ക് പാഠപുസ്തകങ്ങളിലെ ഡാര്‍വിനിസം വികടമായി തോന്നുന്നുവെങ്കില്‍ ഡാര്‍വിന്‍ ഭക്തിയില്ലാത്തവര്‍ക്ക് ഡാര്‍വിനിസം വികടമായി തോന്നാതിരിക്കുമോ?

പ്രചാരത്തിലുള്ള ഡാര്‍വീനിയന്‍ സങ്കല്‍പങ്ങള്‍ "സൂക്ഷ്മവും ഗഹനവുമായ ഒരു സിദ്ധാന്ത''മല്ലെന്നും "വെറും ഉപരിപ്ളവമായ ഒരു വിചാരമാണെന്നും ഡാര്‍വിന്‍ ആരാധകനായ കുഞ്ഞുണ്ണി വര്‍മക്ക് തോന്നുന്നുവെങ്കില്‍ ഡാര്‍വിന്‍ ഭക്തരല്ലാത്തവര്‍ക്ക് എന്തായിരിക്കും തോന്നുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അന്വേഷണവും വിശകലനവും വിശദാംശങ്ങളിലേക്ക് നീങ്ങുകയാണെങ്കില്‍ ഡാര്‍വിന്‍ സങ്കല്‍പങ്ങള്‍ ഉപരിപ്ളവമായ വിചാരങ്ങള്‍ പോലുമല്ലെന്നും അതിലും താഴെയാണതിന്റെ നില എന്ന് ബോധ്യമാവുകയും ചെയ്യും! ഇക്കാര്യവും ഗ്രന്ഥകാരന്റെ വാക്കുകളില്‍നിന്നും ഗ്രഹിക്കാനാവും. ഡാര്‍വിന്റെ മഹാ കണ്ടെത്തലുകള്‍ എന്ന നിലക്ക് പ്രചരിപ്പിക്കപ്പെടുന്ന പലതും അങ്ങനെയല്ലെന്നതാണ് വസ്തുത. കുഞ്ഞുണ്ണിവര്‍മയുടെ ഈ വരികള്‍ നോക്കൂ: "ജീവികളില്‍ കാണുന്ന വൈവിധ്യവും, തലമുറകള്‍ തോറും അവയില്‍ വന്‍തോതില്‍ വന്നുചേരുന്ന വിനാശവും വെറും വസ്തുതകള്‍ മാത്രമാണ്. ശ്രദ്ധാപൂര്‍വം ജീവജാലങ്ങളെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും എളുപ്പം ബോധ്യമാവുന്നവയാണിവ. ഈ വസ്തുതകള്‍ കൂട്ടിയിക്കുമ്പോള്‍ കിട്ടുന്ന നിഗമനമാണ് ഡാര്‍വിന്‍ പാലസ് സിദ്ധാന്തത്തിന്റെ കാതലായ വശം''(13)

ജീവികളില്‍ കാണുന്ന വൈവിധ്യവും വിനാശവും "വെറും വസ്തുതകള്‍ മാത്രമാണ്'' എന്ന കുഞ്ഞുണ്ണി വര്‍മയുടെ പ്രസ്താവം തീര്‍ത്തും ശരിയാണ്. "ഏതൊരാള്‍ക്കും എളുപ്പം ബോധ്യമാവുന്നവയാണിവ''  എന്ന അഭിപ്രായവും ശരിയാണ്. ഇവക്കൊന്നും ഡാര്‍വിനിസവുമായി നേരിട്ടൊരു ബന്ധവുമില്ല. ഡാര്‍വിന് എത്രയോ മുമ്പ് പ്രകൃതിശാസ്ത്രജ്ഞര്‍ ഗ്രഹിച്ച വസ്തുതകളാണിവ. "ഈ വസ്തുതകള്‍ കൂട്ടിയിണക്കുമ്പോള്‍ കിട്ടുന്ന നിഗമനമാണ് ഡാര്‍വിന്‍ പാലസ് സിദ്ധാന്ത''മെന്ന വാദം ശരിയാണോ എന്ന് നോക്കാം. ജീവികളില്‍ കാണുന്ന വൈവിധ്യവും തലമുറകള്‍തോറും അവയില്‍ വന്‍തോതില്‍ വന്നുചേരുന്ന വിനാശവും "കൂട്ടിയിണക്കുമ്പോള്‍'' പരിണാമം കിട്ടുന്നതെങ്ങനെ? ഈ വസ്തുതകള്‍ എങ്ങനെ കൂട്ടിയിണക്കിയാലും സത്യസന്ധമായ ഒരു പ്രകൃതിനിരീക്ഷകന് പരിണാമം എന്ന സങ്കല്‍പം ലഭിക്കുമോ എന്ന് പരിശോധിക്കാം.

ഒരേ മാതാപിതാക്കളുടെ സന്തതികള്‍ക്കിടയില്‍പോലും വ്യത്യാസങ്ങള്‍ കാണാം. എല്ലാ ജീവികളിലും ഇത്തരം വൈവിധ്യങ്ങളുണ്ട്. ഇതെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ വരികള്‍ നോക്കൂ:

"കോശമര്‍മങ്ങള്‍ക്കകത്തുള്ള അതിസൂക്ഷ്മമായ നൂല്‍രൂപത്തിലുള്ള ക്രോമസോമുകളും അവയിലടങ്ങുന്ന ജീനുകളുമാണ് ജീവികളുടെ സ്വഭാവങ്ങളെ നിയന്ത്രിക്കുന്നതെന്ന് നമുക്കറിയാം. പാരമ്പര്യത്തിന്റെ പൊരുളായ ക്രോമസോമുകളേയും ജീനുകളേയും പൊതുവായി ജനിതകദ്രവ്യമെന്ന് വിളിക്കാം. ജീവികള്‍ തമ്മിലുള്ള വൈവിധ്യത്തിന്റെ ആധാരം അവയിലെ ജനിതക ദ്രവ്യത്തിലെ വൈവിധ്യമായിരിക്കണമെന്നത് ഊഹിക്കാവുന്നതേയുള്ളു.''(14)

ജനിതക ദ്രവ്യത്തിലെ വൈവിധ്യം അനുസരിച്ചാണ് ജീവജാതിയിലെ അംഗങ്ങള്‍ക്കിടയില്‍ വൈവിധ്യമുണ്ടാക്കുന്നത്. ഈ വൈവിധ്യം നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ഓരോ ജീവജാതിയും വൈവിധ്യത്തോടെയും എന്നാല്‍ ജീവജാതിയുടെ ജനിതകപരിധി ലംഘിക്കാതെയും നിലനില്‍ക്കുന്നത്. എന്നാല്‍ പരിണാമകാരണമായി ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്ന ധാരണ ശ്രദ്ധിക്കൂ:

"പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള വാസന ക്രോമസോമുകള്‍ക്കും ജീനുകള്‍ക്കും ജന്മസിദ്ധമായിത്തന്നെയുണ്ട്. അതങ്ങനെയല്ലായിരുന്നുവെങ്കില്‍ മുന്നൂറ്റിചില്വാനം കോടി കൊല്ലങ്ങള്‍ക്കുമുമ്പ് ഉണ്ടായിത്തീര്‍ന്ന അതേ സൂക്ഷ്മജീവികള്‍ തന്നെയായിരിക്കും ഇന്നും ലോകം മുഴുവന്‍.''(15)

"മുന്നൂറ്റിചില്വാനം കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് ഉണ്ടായിത്തീര്‍ന്ന അതേ സൂക്ഷ്മജീവികള്‍'' പില്‍ക്കാലത്ത് പരിണമിച്ചാണ് മറ്റു ജീവജാതികള്‍ ഉണ്ടായതെന്ന വാദമാണ് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ അഭ്യൂഹത്തെക്കൂടാതെ തന്നെ പ്രകൃതിനിരീക്ഷണത്തിലൂടെ ആര്‍ക്കും ബോധ്യമാവുന്ന മറ്റുചില വസ്തുതകളും ഉണ്ട്. "മുന്നൂറ്റിചില്വാനം കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് ഉണ്ടായിത്തീര്‍ന്ന അതേ സൂക്ഷ്മജീവികള്‍'' ഇന്നും നിലനില്‍ക്കുന്നു എന്ന യാഥാര്‍ഥ്യമാണത്. "മുന്നൂറ്റിചില്വാനം കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് ഉണ്ടായിത്തീര്‍ന്ന അതേ സൂക്ഷ്മജീവികള്‍'' ഏകകോശ ജീവികളായും അടിസ്ഥാനപരമായ മാറ്റങ്ങളില്ലാതെയും ഇന്നും നിലനില്‍ക്കുന്നു. പരിണാമവാദികളും സൃഷ്ടിവാദികളും അംഗീകരിക്കുന്ന പ്രകൃതിശാസ്ത്രവസ്തുതയാണിത്. സൂക്ഷ്മജീവികളില്‍നിന്നും പരിണമിച്ചാണ് മറ്റു ജീവജാതികള്‍ ഉണ്ടായത് എന്നത് അഭ്യൂഹം മാത്രമാണെങ്കില്‍ സൂക്ഷ്മജീവികള്‍ ഇന്നും നിലനില്‍ക്കുന്നു എന്നത് വസ്തുതയാണ്.

ഗ്രന്ഥകാരന്റെ ഈ വിവരണം നോക്കൂ: "അറിവുള്ളിടത്തോളം ഏറ്റവും പഴക്കമുള്ള ജീവികള്‍ പ്രോകാരിയോട്ടുകളാണ്. 350 കോടി കൊല്ലം മുമ്പ് ഉത്ഭവിച്ച ഇവയുടെ ആധുനിക പ്രതിനിധികളാണ് ബാക്റ്റീരിയങ്ങളും, സയാനോ ബാക്റ്റീരിയങ്ങളും. സയാനോ ബാക്റ്റീരിയങ്ങള്‍ക്ക് നീല-പച്ച ആല്‍ഗ എന്നും പേരുണ്ട്. ബാക്റ്റീരിയങ്ങളുടെ ആധിപത്യകാലത്തെ ഭൂമി എങ്ങനെയായിരുന്നു എന്ന് സൂചിപ്പിക്കുന്ന ചില സ്ഥലങ്ങള്‍ ഇപ്പോഴും ഉണ്ട്. അമേരിക്കയില്‍ വയോമിംഗ് സ്റേറ്റില്‍ വടക്കുപടിഞ്ഞാറായി യെല്ലോസ്റോണ്‍ നാഷണല്‍ പാര്‍ക്ക് എന്നൊരു നിസര്‍ഗ രമ്യമായ കാട്ടുപ്രദേശമുണ്ട്. ശരാശരി 2500 മീറ്റര്‍ ഉയരത്തില്‍ ഒമ്പത് ലക്ഷം ഹെക്ടര്‍ വിസ്തീര്‍ണമുള്ളൊരു പരിരക്ഷിക്കപ്പെടുന്ന വനമാണിത്. അധികവും പരന്ന അഗ്നിപര്‍വത മേടുകളാണ്. അഗ്നിപര്‍വത സ്ഫടികം കൊണ്ടുണ്ടായിട്ടുള്ള ഒരു കറുത്ത മല, മുഴുവന്‍ ഫോസിലുമയമായ ഒരു കാട് എന്നിവയും ഇവിടത്തെ അത്ഭുതക്കാഴ്ചകളില്‍ പെടും''(16)

ഗ്രന്ഥകാരന്‍ തുടര്‍ന്നെഴുതിയ ഈ വരികള്‍ കൂടുതല്‍ ശ്രദ്ധാര്‍ഹമാണ്: "ഇവിടെ കാണുന്ന ബാക്ടീരിയങ്ങള്‍ പ്രകാശ സംശ്ളേഷണം ചെയ്യുന്ന സ്വപോഷിണികളാണ്. പക്ഷേ, ഇവ പ്രകാശ സംശ്ളേഷണത്തിന് ആവശ്യമായ ഹൈഡ്രജനുവേണ്ടി ഉപയോഗിക്കുന്നത് ഹൈഡ്രജന്‍ സള്‍ഫൈഡ് (ഒ2ട)ആണ്, വെള്ളമല്ല. അതുകൊണ്ട് ഇവയുടെ ഉപോല്പന്നം ഗന്ധകമാണ് (സള്‍ഫര്‍). ഓക്സിജനല്ല. ഗന്ധക ബാക്റ്റീരിയങ്ങളെന്നാണ് ഇവയ്ക്ക് കൊടുത്തിട്ടുള്ള പേര്. യെല്ലോ സ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ കാണുന്ന രംഗം 200 കോടി കൊല്ലം മുമ്പത്തെ ഭൂമിയില്‍ കൂടുതല്‍ സാധാരണമായിരുന്നിരിക്കണം''(17) "ഇരുന്നൂറ് കോടി കൊല്ലം മുമ്പത്തെ ഭൂമി''യിലെ ബാക്ടീരിയ സമൂഹത്തിന്റെ സ്ഥിതി ഇന്നും അതേപടി തുടരുന്നു എന്നാണല്ലോ ഇതിനര്‍ഥം!

ആദ്യകാലത്തുണ്ടായി എന്നു കരുതപ്പെടുന്ന ഏകകോശജീവിയായ സയനോബാക്ടീരിയ ഉദാഹരണം. ഇവയെ ഫോസിലായി കിട്ടിയിട്ടുണ്ട്. മുന്നൂറ്റമ്പത് കോടി വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ഫോസിലുകള്‍ക്ക്! ഇത്രയേറെ വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ ബാക്ടീരിയകള്‍ ഇന്നുള്ള ബാക്ടീരിയകളെപ്പോലെയാണ്!!

'പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള വാസന ക്രോമസോമുകള്‍ക്കും ജീനുകള്‍ക്കും ജന്മസിദ്ധമായിത്തന്നെയുണ്ടാ'യിരുന്നുവെങ്കില്‍ ഏകകോശ അമീബകളില്‍നിന്നും ഇരുപത് ലക്ഷത്തോളം ജീവജാതികള്‍ ഉണ്ടായിട്ടും ആദ്യകാല ഏകകോശ അമീബകള്‍ ഇന്നും അതേപടി അവശേഷിക്കുമായിരുന്നോ? അമീബ മാത്രമല്ല ആദ്യകാലത്തേതെന്ന് പരിണാമവാദികള്‍ പറയുന്ന അസംഖ്യം ജീവജാതികള്‍ യാതൊരു മാറ്റവുമില്ലാതെ ഇന്നും അവശേഷിക്കുമായിരുന്നോ? ഇതില്‍നിന്നും പരിണാമവാദികള്‍ പറയുന്ന 'പരിവര്‍ത്തനങ്ങള്‍' കെട്ടുകഥയാണെന്ന് തെളിയുന്നില്ലേ?

'പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള വാസന ക്രോമസോമുകള്‍ക്കും ജീനുകള്‍ക്കും ജന്മസിദ്ധമായിത്തന്നെയു'ണ്ടെന്നതിനാല്‍ ഒരു സ്പീഷീസിന് എന്ത് സംഭവിക്കുമെന്ന് ഗ്രന്ഥകാരന്‍ തന്നെ വിവരിക്കുന്നത് ശ്രദ്ധിക്കുക: "ഒരു സ്പീഷീസിലെ ചില സമൂഹങ്ങള്‍ അതേ സ്പീഷീസിലെ മറ്റു സമൂഹങ്ങളില്‍നിന്ന് വേര്‍തിരിയുകയും പ്രത്യുല്‍പാദന വിച്ഛേദനമാര്‍ജിക്കുകയും ചെയ്യുമ്പോഴാണല്ലോ സ്പീഷീസുകള്‍ വേര്‍തിരിയുന്നത്. പുതിയ സ്പീഷീസും മൂല സ്പീഷീസും തമ്മില്‍ പ്രത്യുല്പാദന വിച്ഛേദനമുള്ളതൊഴിച്ചാല്‍ ബാക്കി പല ലക്ഷണങ്ങളിലും സാദൃശ്യമുണ്ടായിരിക്കും. ഈ സാദൃശ്യത്തെ മാനിച്ച് അവയെ ഒരേ ജനുസ്സില്‍ തന്നെ പെടുത്തുന്നു. ഡ്രോസോഫിലയിലെ 600 സ്പീഷീസുകള്‍ പോലെ-അല്ലെങ്കില്‍, കടുവ, സിംഹം, പുള്ളിപ്പുലി, എന്നിവയെപ്പോലെ-പാന്‍തീര എന്ന ജനുസ്സിലെ മൂന്ന് സ്പീഷീസുകളാണിവ. സ്പീഷീസുകള്‍ സ്വതന്ത്രപരിണാമം തുടര്‍ന്നുകൊണ്ടിരിക്കുകയും അതിനിടയില്‍ അവ പുതിയ സ്പീഷീസുകള്‍ക്ക് ജന്മം നല്‍കുകയും ചെയ്തുകൊണ്ടിരിക്കും''(18)

ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കോടാനുകോടി ഏകകോശജീവികള്‍ ഭൂമുഖത്ത് ഇന്നും അധിവസിക്കുന്നത്. ഏകകോശജീവികള്‍ക്ക് ഇന്നും ഇരട്ടകോശ ജീവികള്‍ ആയി പരിണമിക്കാന്‍ പോലും സാധിച്ചിട്ടില്ല എന്നാണ് പ്രകൃതി നിരീക്ഷണങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ഈ അനിഷേധ്യ ശാസ്ത്രവസ്തുതയെ നിഷേധിക്കും വിധം അമീബ പുലിയായും പുള്ളിപ്പുലിയായും മാറി എന്ന് സങ്കല്‍പിച്ചാല്‍ അമ്മൂമ്മക്കഥയാവും എന്നല്ലാതെ അവയൊക്കെ ശാസ്ത്രമാവുന്നതെങ്ങനെ?

അമ്മൂമ്മക്കഥയെ ശാസ്ത്രമാക്കി മാറ്റാന്‍ ഗ്രന്ഥകാരന്‍ നിരത്തുന്ന ഒഴികഴിവിതാ: "എല്ലാ വര്‍ണങ്ങളും പുതിയ സ്പീഷീസുകളായി തീരുകയില്ലെന്നതുപോലെ എല്ലാ പുതിയ സ്പീഷീസുകളും പുതിയ ജനുസ്സുകളായും, എല്ലാ ജനുസ്സുകളും പുതിയ കുടുംബങ്ങളായും മറ്റും പരിണമിച്ചുകൊള്ളണമെന്നില്ലെന്നു മാത്രം പറയേണ്ടതുണ്ട്. വളരെ ചെറിയൊരു ശതമാനത്തിനുമാത്രമേ മേല്‍ വിഭാഗത്തില്‍ ചേര്‍ക്കാന്‍ തക്കവണ്ണമുള്ള മൂലഭൂത പരിവര്‍ത്തനങ്ങള്‍ വന്നുചേരുകയുള്ളൂ.''(19)

അതായത് ഏകകോശ ജീവിയായ അമീബകളില്‍ "വളരെ ചെറിയൊരു ശതമാനത്തിനു മാത്രമേ'' "മൂലഭൂത പരിവര്‍ത്തനങ്ങള്‍ വന്നുചേരുകയുള്ളൂ'' എന്നര്‍ഥം. ഗ്രന്ഥകാരന്‍ മുമ്പെഴുതിയപോലെ "പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള വാസന ക്രോമസോമുകള്‍ക്കും ജീനുകള്‍ക്കും ജന്മസിദ്ധമായിത്തന്നെയു"ണ്ടെങ്കില്‍ അമീബകളെല്ലാം പരിണമിക്കുമായിരുന്നില്ലേ? ചുരുങ്ങിയത് അവയെല്ലാം ഇരട്ടകോശികളിലെങ്കിലുമായി മാറുമായിരുന്നില്ലേ? ഇവിടെ രണ്ടിലൊരു വാദമേ ഒരേസമയം ശരിയാവൂ!

"പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള വാസന ക്രോമസോമുകള്‍ക്കും ജീവികള്‍ക്കും ജന്മസിദ്ധമായിത്തന്നെയുയുണ്ടെങ്കില്‍ മുന്നൂറ്റമ്പത് കോടി വര്‍ഷങ്ങള്‍ക്കിടയില്‍ എല്ലാ അമീബകളും പരിണമിച്ച് മറ്റ് ജീവജാതികളായി മാറുമായിരുന്നില്ലേ? അങ്ങനെ സംഭവിച്ചിട്ടില്ല എന്നത് അവിതര്‍ക്കിതമായ വസ്തുതയല്ലേ? ഗ്രന്ഥകാരന്റെ തന്നെ വാദപ്രകാരം "വളരെ ചെറിയൊരു ശതമാനത്തിനു മാത്രമേ'' പരിവര്‍ത്തനങ്ങള്‍ വന്നുചേരുകയുള്ളൂ. ഇതാണ് യാഥാര്‍ഥ്യമെങ്കില്‍ "പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള വാസന" ക്രോമസോമുകള്‍ക്കും ജീവികള്‍ക്കും ജന്മസിദ്ധമായി തന്നെയുണ്ടെന്ന് എങ്ങനെ പറയാനാവും? "വളരെ ചെറിയൊരു ശതമാനത്തിനു മാത്രമേ'' അതുള്ളൂ എന്നല്ലേ അര്‍ഥം? എങ്കില്‍ ചെറിയൊരു ശതമാനത്തിനുമാത്രം "പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള വാസന"യുണ്ടായതെന്തുകൊണ്ടാണെന്ന് പരിണാമവാദികള്‍ വിശദീകരിക്കുമോ? യഥാര്‍ഥത്തില്‍, ഇതെല്ലാം പരിണാമം എന്ന അമ്മൂമ്മക്കഥയെ ന്യായീകരിക്കാനുള്ള സൂത്രവിദ്യകളല്ലേ? ഏകകോശ ജീവിയായ അമീബയില്‍ മുന്നൂറ്റമ്പത് കോടി വര്‍ഷങ്ങളായി വൈവിധ്യങ്ങളുണ്ടായിട്ടും അമീബകള്‍ ഇന്നും അമീബകളായി നിലനില്‍ക്കുന്നത് വൈവിധ്യങ്ങള്‍ പരിണാമകാരണമാണെന്ന പരിണാമവാദത്തിന്റെ അടിത്തറ തകര്‍ക്കുന്ന പ്രകൃതിശാസ്ത്ര വസ്തുതയാണ്. വൈവിധ്യവും വിനാശവും എങ്ങനെ "കൂട്ടിയിണക്കി"യാലും പരിണാമം ഉണ്ടാകില്ലെന്നാണ് ഇതില്‍നിന്നും തെളിയുന്നത്.

പരിണാമത്തിന് ഒരുനിലക്കും കാരണമാകാത്ത വൈവിധ്യങ്ങളും പുനരുല്‍പാദനവും വംശവര്‍ധനവും അടക്കമുള്ള പ്രകൃതി യാഥാര്‍ഥ്യങ്ങളെയും പ്രക്രിയകളെയും ആധാരമാക്കി ജീവജാതികള്‍ പരിണമിക്കില്ല എന്ന ശാസ്ത്രീയ നിഗമനത്തിലാണ് പ്രകൃതിശാസ്ത്രജ്ഞര്‍ എത്തിയത്. ഡാര്‍വിന് മുമ്പും ഡാര്‍വിന്റെ കാലത്തും യാഥാര്‍ഥ്യബോധവും സത്യസന്ധതയും ഉള്ളവര്‍ അത്തരമൊരു നിഗമനത്തിലാണെത്തിയത്. "ഏതൊരാള്‍ക്കും എളുപ്പം ബോധ്യമാവുന്ന'' ഈ വസ്തുതകള്‍ പ്രകാരം ജീവജാതികള്‍ പരിണമിക്കാനല്ല, പരിണമിക്കാതിരിക്കാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍ ഡാര്‍വിനെ സംബന്ധിച്ചിടത്തോളം ഈ വസ്തുതകള്‍ മാത്രം മതിയായിരുന്നില്ല. ജീവജാതികള്‍ പരിണമിക്കും എന്ന് വരുത്തിത്തീര്‍ത്ത് സൃഷ്ടിവാദത്തെ നിരാകരിക്കാനുള്ള ന്യായീകരണം കെട്ടിച്ചമക്കേണ്ട അത്യാവശ്യമുണ്ടായിരുന്നു. "ഏതൊരാള്‍ക്കും എളുപ്പം ബോധ്യമാവുന്ന" ഈ വസ്തുതകളെ പരിണാമമെന്ന വ്യാജവാദവുമായി കൂട്ടിക്കുഴച്ച് ശാസ്ത്രീയ പരിവേഷം ഉണ്ടാക്കിയെടുക്കാന്‍ ഡാര്‍വിന്‍ നിര്‍ബന്ധിതനായിരുന്നു. പരിണാമ സാഹിത്യകാരന്റെ വാക്കുകളിതാ:

"സ്പീഷീസുകളെല്ലാം പ്രത്യേകം പ്രത്യേകം സൃഷ്ടിക്കപ്പെട്ടവയല്ലെന്നും ഒരു സ്പീഷീസില്‍ രൂപാന്തരം വന്നിട്ടാണ് പുതിയ സ്പീഷീസ് ഉണ്ടാവുന്നതെന്നുമാണല്ലോ പരിണാമവാദത്തിന്റെ കാതലായ സങ്കല്‍പം.
ഈ രൂപാന്തരം എങ്ങനെ സംഭവിക്കുന്നുവെന്നതാണ് 'സ്പീഷീസുകളുടെ ഉല്‍ഭവ'വത്തിലെ ഒരു പ്രധാന പ്രതിപാദ്യം)(20)

മറ്റൊരിടത്ത് ഇങ്ങനേയും: "സ്പീഷീസുകളുടെ ഉല്‍ഭവ'ത്തിലൂടെ ഡാര്‍വിന്‍ രണ്ടു കാര്യങ്ങളാണ് സാധിച്ചത്. ഒന്ന്, സ്പീഷീസുകളോരോന്നും പ്രത്യേകം സൃഷ്ടിക്കപ്പെട്ടവയല്ലെന്നും അവയെല്ലാം കേവലം നൈസര്‍ഗ്ഗികമായി പരിണമിച്ചുണ്ടായവയാണെന്നും തെളിയിക്കുക. രണ്ട്, ഈ നൈസര്‍ഗ്ഗികപ്രക്രിയ നടക്കുന്ന വിധം സ്പഷ്ടമാക്കുക.''(21)

പരിണാമസിദ്ധാന്തം മെനഞ്ഞുണ്ടാക്കാനുള്ള കാരണം ഇപ്പോള്‍ വ്യക്തമായില്ലേ? സ്പീഷീസുകളോരോന്നും പ്രത്യേകം സൃഷ്ടിക്കപ്പെട്ടതല്ലെന്ന് ഒന്നാമതായും സമര്‍ഥിക്കേണ്ടതുണ്ട്. ഇതിന് സ്പീഷീസുകള്‍ പരിണമിച്ചുണ്ടായതാണെന്ന് വാദിക്കണം. അതിന് സഹായിക്കുന്ന സിദ്ധാന്തം കെട്ടിച്ചമക്കണം! (ഡാര്‍വിന്‍ ഇക്കാര്യം കുറേക്കൂടി സ്പഷ്ടമായി എഴുതിയിട്ടുണ്ട്. അതെപ്പറ്റി മറ്റൊരു കൃതിയില്‍ വിശദീകരിച്ചത് നോക്കുക.)(22)

സ്പീഷീസുകളോരോന്നും പ്രത്യേകം സൃഷ്ടിക്കപ്പെട്ടവയല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒന്നാമതായും ശ്രമിക്കുകയാണ് ഡാര്‍വിന്‍ ചെയ്തത്. പ്രകൃതി നിരീക്ഷണത്തിലൂടെ ലഭ്യമായ വസ്തുതകള്‍ ഈ ഉദ്ദേശ്യം പൂര്‍ത്തീകരിക്കാന്‍ സഹായകമല്ലെന്നു ബോധ്യമായപ്പോള്‍ വസ്തുതകളെ വളച്ചൊടിക്കാനായി ഡാര്‍വിന്റെ ശ്രമം. എത്ര അധ്വാനിച്ചിട്ടും വേഗത കുറഞ്ഞ ചെന്നായകളെ വേഗത കൂടിയ ചെന്നായകളായി 'പരിണമി'പ്പിക്കാനേ അദ്ദേഹത്തിന് സാധിച്ചുള്ളു. ഒടുവില്‍ നിവൃത്തിയില്ലാതായപ്പോള്‍ വേഗത കുറഞ്ഞ ചെന്നായകള്‍ വേഗത കൂടിയ ചെന്നായകളായതുപോലെ അമീബ മനുഷ്യനായി പരിണമിച്ചു എന്നദ്ദേഹം തട്ടിവിടാന്‍ നിര്‍ബന്ധിതനായി!

കുറിപ്പുകള്‍:
1. കുഞ്ഞുണ്ണിവര്‍മ, പരിണാമം എങ്ങനെ? (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഡിസംബര്‍ 2009) പേജ് 14
2. മേല്‍ കൃതി പേജ് 15
3. മേല്‍ കൃതി പേജ് 81
4. മേല്‍ കൃതി പേജുകള്‍ 178-179
5. മേല്‍ കൃതി പേജ് 86
6. മേല്‍ കൃതി പേജുകള്‍ 86-87
7. മേല്‍ കൃതി പേജുകള്‍ 15-16
8. മേല്‍ കൃതി പേജുകള്‍ 16-17
9. മേല്‍ കൃതി പേജ് 17 (ഊന്നല്‍ ലേഖകന്റേത്)
10. കുഞ്ഞുണ്ണിവര്‍മ, പരിണാമം എന്നാല്‍ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, സെപ്തംബര്‍ 2009) പേജ് 15
11. പരിണാമം എങ്ങനെ?, പേജ് 18
12. മേല്‍കൃതി, പേജ് 14
13. മേല്‍ കൃതി പേജ് 17
14. മേല്‍ കൃതി പേജ് 102
15. മേല്‍ കൃതി പേജ് 102
16. പരിണാമം എന്നാല്‍, പേജ് 116
17. മേല്‍ കൃതി പേജ് 116
18. പരിണാമം എങ്ങനെ?, പേജുകള്‍ 208-209
19. മേല്‍ കൃതി പേജ് 209
20. മേല്‍ കൃതി പേജ് 14
21. മേല്‍ കൃതി പേജ് 13
22. പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍ (പ്രതീക്ഷാ ബുക്ക്സ്, 2010), പേജുകള്‍ 27-28.


Sunday, November 4, 2012

ഗാലപ്പഗോസ്: പരിണാമത്തിന്റെ പ്രദര്‍ശനശാലയോ? എന്‍.എം ഹുസൈന്‍

ഈ പോസ്റ്റിന്റെ ഒന്നാം ഭാഗം ഇവിടെ ക്ലിക്കി വായിക്കാം...

സ്നേഹസംവാദം മാസിക മൂലലേഖനം  ഇവിടെ ക്ളിക്കിയും വായിക്കാം

പരിണാമവും ജനിതകശാസ്ത്രവും ( ഭാഗം - 2 )


ജീവജാതികളുടെ ഉത്ഭവം വിശദീകരിക്കാന്‍ പ്രകൃതിനിര്‍ധാരണത്തിന് സാധ്യമല്ലെന്ന് വ്യക്തമായല്ലോ. എങ്കിലും സാധ്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പരിണാമവിദഗ്ധര്‍ പ്രതിജ്ഞാബദ്ധരാണ്. അസന്നിഗ്ധമായ തെളിവുകള്‍ നിരത്തി അക്കാര്യം സമര്‍ഥിക്കാനാകാത്തതിനാല്‍ ദുര്‍വ്യാഖ്യാനങ്ങളില്‍ അഭയം തേടാനാണ് അവരുടെ ശ്രമം. പരിണാമസാഹിത്യങ്ങളിലെ ശ്രദ്ധേയമായ ചില ഉദാഹരണങ്ങളുടെ നിരൂപണമാണ് താഴെ.

ചാള്‍സ് ഡാര്‍വിന്‍ ഗാലപ്പഗോസ് ദ്വീപുകളിലേക്ക് നടത്തിയ ബീഗ്ള്‍ കപ്പല്‍യാത്ര ഏറെ പ്രസിദ്ധമാണ്. അഞ്ചുവര്‍ഷങ്ങള്‍ നീണ്ട (1831-1836) ബീഗ്ള്‍ യാത്രക്കിടെ അഞ്ചാഴ്ചകള്‍ മാത്രമാണ് ഡാര്‍വിന്‍ ഗാലപ്പഗോസ് ദ്വീപില്‍ ചെലവഴിച്ചത്. പരിണാമസാഹിത്യങ്ങളിലെ ഏറ്റവും ആവര്‍ത്തിക്കപ്പെട്ട ഗാലപ്പഗോസ് ദ്വീപിലെ ജീവജാലങ്ങളെപ്പറ്റി പ്രൊഫ. കുഞ്ഞുണ്ണിവര്‍മയുടെ വിവരണം നോക്കൂ:

"പരിണാമം എല്ലാ സ്ഥലത്തും നടക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് ഇത്രയും വ്യക്തമായ സൂചനകള്‍ വേറെ ഒരിടത്തും ഇല്ല എന്നുതന്നെ പറയാം. ജീവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ പരിണാമത്തിന്റെ പ്രദര്‍ശനശാലയാണ് ഗാലപ്പഗോസ്. ഈ സംഗതി ആദ്യമായി ശ്രദ്ധിച്ചത് 1838ല്‍ ഇവിടം സന്ദര്‍ശിച്ച 26 വയസ്സുള്ള ഒരു ഇംഗ്ളീഷുകാരനാണ്. ബ്രിട്ടീഷ് നേവിയുടെ ബീഗിള്‍ എന്ന പായ്ക്കപ്പലില്‍ ഒരു സംഘം ശാസ്ത്രജ്ഞന്മാര്‍ തെക്കേ അമേരിക്കയുടെ തീരപ്രദേശങ്ങളും ശാന്ത സമുദ്ര ദ്വീപുകളും സര്‍വേ ചെയ്യാന്‍ പുറപ്പെട്ടതാണ്. മൂന്നാലുകൊല്ലം മുമ്പ് തുടങ്ങിയ ഈ യാത്രയുടെ ഏതാണ്ട് അവസാനമാണ് ബീഗിള്‍ ഗാലപ്പഗോസില്‍ എത്തിയത്. കപ്പലിലെ ഏക പ്രകൃതിശാസ്ത്രജ്ഞനായിരുന്നു ഈ യുവാവ്. സന്ദര്‍ശിച്ച സ്ഥലങ്ങളില്‍നിന്നെല്ലാം ശിലകള്‍, സസ്യങ്ങള്‍, ജന്തുക്കള്‍ എന്നിവ ശേഖരിക്കുകയും അവയെക്കുറിച്ചെല്ലാം വിവരങ്ങള്‍ രേഖപ്പെടുത്തുകയുമായിരുന്നു അദ്ദേഹത്തിന്റെ തൊഴില്‍. ഈ യുവാവാണ് പിന്നീട് പരിണാമത്തിന്റെ പര്യായമെന്ന നിലയില്‍ പ്രസിദ്ധി നേടിയ ചാള്‍സ് ഡാര്‍വിന്‍.''(1)

'കപ്പലിലെ ഏക പ്രകൃതിശാസ്ത്രജ്ഞനായിരുന്നു'ഡാര്‍വിന്‍ എന്ന പ്രസ്താവം വസ്തുതാപരമായി അബദ്ധമാണ്. ഡാര്‍വിന്‍ പ്രകൃതിശാസ്ത്രജ്ഞനായല്ല ബീഗ്ള്‍ കപ്പലില്‍ നിയമിതനായത്. മറിച്ച് ബീഗ്ളിന്റെ ക്യാപ്റ്റനായ ഫിറ്റ്സ്റോയിയുടെ സഹായിയായിരുന്നു. ബീഗ്ളിലെ പ്രകൃതിശാസ്ത്രജ്ഞനായി നിയമിക്കപ്പെട്ടത് റോബര്‍ട്ട് മക്കോര്‍മിക് ആയിരുന്നു. ഇത്തരം വസ്തുതാപരമായ അബദ്ധങ്ങള്‍ പരിണാമ പ്രചാരകരില്‍നിന്നും പ്രതീക്ഷിക്കാവുന്നതായതുകൊണ്ട് അവ കണ്ടെത്താനോ എണ്ണിപ്പറയാനോ ശ്രമിക്കുന്നില്ല. സിദ്ധാന്ത ചര്‍ച്ചയാണ് കൂടുതല്‍ പ്രസക്തമായത്.

ഗാലപ്പഗോസില്‍ അഞ്ചാഴ്ച ചെലവഴിച്ച ഡാര്‍വിന് പ്രകൃതിനിര്‍ധാരണമോ പരിണാമോ നിരീക്ഷിക്കാനായോ? ഗ്രന്ഥകാരന്‍ കുറിച്ചത് ഇങ്ങനെയാണ്:
"ഡാര്‍വിനെ പരിണാമവാദിയാക്കുവാന്‍ വേണ്ട പ്രചോദനം നല്‍കിയതില്‍ ഗാലപ്പഗോസിന് വലിയൊരു പങ്കുണ്ട്. എങ്കിലും ഇവിടത്തെ ജീവികളെ കണ്ടയുടനെ യുറീക്ക! പരിണാമം! പരിണാമം! എന്ന് വിളിച്ചുകൂകിക്കൊണ്ട് ഡാര്‍വിന്‍ അവിടെയെല്ലാം തുള്ളിച്ചാടി നടന്നുവെന്ന് പറഞ്ഞാല്‍ അത് വലിയൊരു അതിശയോക്തി തന്നെയായിരിക്കും. വാസ്തവത്തില്‍ അങ്ങനെയൊന്നുമല്ല സംഭവിച്ചത്. ഗാലപ്പഗോസ് ജീവികളുടെ പ്രത്യേകതകള്‍ ഡാര്‍വിനെ ഉടനെതന്നെ ആകര്‍ഷിച്ചുവെന്നത് ശരിയാണ്. പക്ഷെ, ശേഖരിച്ചുകൊണ്ടുപോയ ജന്തുക്കളെക്കുറിച്ച് സ്വന്തം നാട്ടില്‍പോയി കൂലങ്കഷമായി പഠിക്കുകയും വിശ്ളേഷണം ചെയ്യുകയും വിശേഷജ്ഞന്മാരുടെ അഭിപ്രായങ്ങള്‍ അറിയുകയും കൂടുതല്‍ ചിന്തിക്കുകയുമെല്ലാം ചെയ്തതിന് ശേഷമാണ് പരിണാമം വാസ്തവമാണെന്ന് ഡാര്‍വിന് ബോധ്യം വന്നത്.''(2) 

ഗാലപ്പഗോസ് ജീവികളുടെ പ്രത്യേകതകള്‍ ഡാര്‍വിനെ ആകര്‍ഷിച്ചുവെങ്കിലും അവയൊന്നും പരിണാമം എന്ന ആശയം മനസ്സില്‍ ഉദിക്കുന്നതിന് കാരണമായില്ലെന്ന് മേല്‍വിവരണം തെളിയിക്കുന്നു. അവിടെനിന്നും ശേഖരിച്ച ജീവികളെക്കുറിച്ച് 'സ്വന്തം നാട്ടില്‍പോയി കൂലങ്കഷമായി പഠിക്കുകയും വിശ്ളേഷണം ചെയ്യുകയും വിശേഷജ്ഞന്മാരുടെ അഭിപ്രായങ്ങള്‍ അറിയുകയും കൂടുതല്‍ ചിന്തിക്കുകയുമെല്ലാം ചെയ്തതിന്' ശേഷം പരിണാമം വാസ്തവമാണെന്ന് ഡാര്‍വിന് ബോധ്യമായോ? ആയെന്നാണ് ഗ്രന്ഥകാരന്റെ വാദമെങ്കിലും അതിനുള്ള സാധ്യതയില്ലെന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ തന്നെ വരികള്‍ തെളിയിക്കുന്നു. ആ വാചകങ്ങള്‍ ഇതാണ്:

"കപ്പലില്‍വെച്ച് എഴുതിയിരുന്ന ഡയറിക്കുറിപ്പുകളില്‍ പരിണാമത്തെപ്പറ്റി യാതൊരു പരാമര്‍ശവുമില്ല എന്ന് ഗ്രന്ഥകാരന്‍ സമ്മതിക്കുന്നു.''(3) അതായത് ഗാലപ്പഗോസ് ജീവജാലങ്ങളെ കണ്ടപ്പോഴൊന്നും പരിണാമത്തിനുള്ള സൂചനകള്‍ ലഭിച്ചിരുന്നില്ല എന്നാണ് ഇതിനര്‍ഥം. അഥവാ ലഭിച്ചിരുന്നെങ്കില്‍ അവ പരിണാമത്തിലേക്ക് സൂചന നല്‍കുന്നതായി ഡാര്‍വിന്‍ ഡയറിയില്‍ രേഖപ്പെടുത്തുമായിരുന്നു. മടങ്ങിപ്പോയി അധികം താമസിയാതെ പ്രസിദ്ധീകരിച്ച ബീഗിളിന്റെ കടല്‍യാത്ര എന്ന യാത്രാവിവരണത്തിലും 'പരിണാമത്തെപ്പറ്റി യാതൊരു പരാമര്‍ശവുമില്ല' എന്ന് ഗ്രന്ഥകാരന്‍ സമ്മതിക്കുന്നു. 1939ലാണ് യാത്രാ വിവരണം പ്രസിദ്ധീകൃതമാകുന്നത്. കപ്പല്‍ യാത്ര കഴിഞ്ഞ് കൊണ്ടുവന്ന ജീവികളെക്കുറിച്ച് മൂന്നു വര്‍ഷങ്ങള്‍ 'കൂലങ്കഷമായി പഠിക്കുകയും വിശ്ളേഷണം ചെയ്യുകയും വിശേഷജ്ഞന്‍മാരുടെ അഭിപ്രായങ്ങള്‍ അറിയുകയും കൂടുതല്‍ ചിന്തിക്കുകയും' ചെയ്തിട്ടും പരിണാമത്തെപ്പറ്റി 'യാതൊരു' ധാരണയും ഡാര്‍വിനുണ്ടായില്ല എന്ന് ഇത് വ്യക്തമാക്കുന്നു.

ഇനി, മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം എന്ത് സംഭവിച്ചുവെന്ന് നോക്കാം. ആറു വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇതേ കൃതി 1845ല്‍ വീണ്ടും പ്രസിദ്ധീകരിച്ചപ്പോഴാണ് ഡാര്‍വിന് ഗാലപ്പഗോസില്‍നിന്നും സൂചന ലഭിച്ചതായ പരാമര്‍ശമുള്ളത്. എന്നാല്‍ പിന്നീട്, 1859ല്‍ പ്രസിദ്ധീകരിച്ച ഒറിജിനല്‍ ഓഫ് സ്പീഷീസില്‍ ഗാലപ്പഗോസില്‍നിന്നും പരിണാമ ആശയത്തിന് പ്രചോദനം ലഭിച്ചതായി ഡാര്‍വിന്‍ എഴുതിയിട്ടില്ല. ഏതായാലും ഗാലപ്പഗോസ് സന്ദര്‍ശനം കഴിഞ്ഞ് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ 'കൂലങ്കഷമായി പഠിച്ചിട്ടും' അവിടുത്തെ സന്ദര്‍ശനത്തില്‍ നിന്നും പരിണാമ സങ്കല്‍പത്തിനുള്ള കാര്യമായ എന്തെങ്കിലും തെളിവുകള്‍ ലഭിച്ചതായി ഡാര്‍വിന്‍ എഴുതിയിട്ടില്ല എന്ന് വ്യക്തമാണ്. അതിനാല്‍ 'ബീഗ്ള്‍ കടല്‍ യാത്ര'യിലെ ബീജം മുളച്ചുവളര്‍ന്ന് കുറെ കൊല്ലങ്ങള്‍ കഴിഞ്ഞ വന്‍വൃക്ഷമായി എന്ന വാദം ചരിത്രവിരുദ്ധമാണ്. അതുകൊണ്ടുതന്നെ 'പരിണാമത്തിന്റെ പ്രദര്‍ശനശാലയാണ് ഗാലപ്പഗോസ്' എന്ന നിഗമനവും അടിസ്ഥാനരഹിതമാണ്. ഇപ്പോഴത്തെ പരിണാമ വിദഗ്ധര്‍ കെട്ടിച്ചമക്കുന്നതുപോലെ "പരിണാമത്തിന്റെ പ്രദര്‍ശനശാല''യായിരുന്നു ഗാലപ്പഗോസ് ജീവികളെങ്കില്‍ ഇതുസംബന്ധമായ ഡാര്‍വിന്റെ ഡയറിയിലോ ബീഗ്ള്‍ കടല്‍യാത്ര എന്ന കൃതിയിലോ ഒറിജിനല്‍ ഓഫ് സ്പീഷിസ് എന്ന മുഖ്യ കൃതിയിലോ ഒരു പേജെങ്കിലും ഗാലപ്പഗോസ് കുരുവികളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഡാര്‍വിന്‍ നീക്കിവെക്കുമായിരുന്നു. നാനൂറിലേറെ പേജുകള്‍ വരുന്ന തന്റെ മുഖ്യകൃതിയില്‍ ഗാലപ്പഗോസ് കുരുവികള്‍ക്ക് ഒരു പേജുപോലും ഡാര്‍വിന്‍ നീക്കിവെക്കാത്തതില്‍നിന്നും 'പരിണാമത്തിന്റെ പ്രദര്‍ശനശാല' എന്ന വിശേഷണം കെട്ടുകഥയാണെന്ന് തെളിയുന്നു.

ഗ്രന്ഥകാരന്റെ ഈ വാക്കുകള്‍ നോക്കൂ: "ഗാലപ്പഗോസില്‍ ഏറ്റവുമധികം കാണുന്ന ജന്തുക്കള്‍ കുരുവികളാണെങ്കിലും വാസ്തവത്തില്‍ അവയ്ക്ക് ആകര്‍ഷണീയത വളരെ കുറവാണ്. ഭംഗിയുള്ള നിറമോ, കേള്‍ക്കാന്‍ സുഖമുള്ള പാട്ടോ, വശീകരിക്കുന്ന പെരുമാറ്റമോ ഒന്നും ഇവയ്ക്കില്ല. ഡാര്‍വിനുപോലും അവയുടെ ശരിയായ പ്രാധാന്യം മനസ്സിലായത് ഇംഗ്ളണ്ടില്‍ പോയി അവയെക്കുറിച്ച് നിഷ്കര്‍ഷമായി പഠിക്കുകയും ചിന്തിക്കുകയും ചെയ്തതിന് ശേഷം മാത്രമാണ്. അനേകം സ്പീഷീസുകളും ജീനസ്സുകളും പ്രകൃതിയില്‍ പരിണമിച്ചുണ്ടായിട്ടുള്ളതിന്റെ തെളിവുകളാണ് തന്റെ കൈയിലുള്ള പഞ്ഞി നിറച്ച പക്ഷിത്തോലുകളെന്ന് സ്വയം ബോധ്യപ്പെടുവാന്‍ ഡാര്‍വിന് കുറച്ചുകാലമെടുത്തു.''(4) 

ഗാലപ്പഗോസ് കുരുവികളുടെ പരിണാമപരമായ പ്രാധാന്യം പരിണാമ സിദ്ധാന്തത്തിന്റെ ആചാര്യനുപോലും മനസ്സിലായത് 'ഇംഗ്ളണ്ടില്‍ പോയി അവയെക്കുറിച്ച് നിഷ്കര്‍ഷമായി പഠിക്കുകയും ചിന്തിക്കുകയും ചെയ്തതിനുശേഷം മാത്രമാണെന്ന്' ഗ്രന്ഥകാരനും സമ്മതിക്കുന്നു. എങ്കില്‍ ഗാലപ്പഗോസിനെ പരിണാമത്തിന്റെ പ്രദര്‍ശനശാല എന്ന് വിശേഷിപ്പിക്കുന്നതുപോലും സാങ്കേതികമായി അബദ്ധമാണെന്ന് വരുന്നു. 'പ്രദര്‍ശനശാല'യായിരുന്നെങ്കില്‍ അവിടം സന്ദര്‍ശിക്കുമ്പോള്‍തന്നെ ഡാര്‍വിന് കുരുവികളുടെ പരിണാമപരമായ പ്രാധാന്യം ഗ്രഹിക്കാനാകുമായിരുന്നു. യഥാര്‍ഥത്തില്‍ ഇരുപത്തിമൂന്ന് വര്‍ഷങ്ങളോളം കൂലങ്കഷമായി പഠിച്ചിട്ടും പിന്നീട് 1859ല്‍ പ്രസിദ്ധീകരിച്ച കൃതിയില്‍ അതെപറ്റി ഒരു പേജ് വിവരണംപോലും എഴുതിയില്ലെന്നത് ഗാലപ്പഗോസ് 'പരിണാമത്തിന്റെ പ്രദര്‍ശനശാല'യല്ലെന്നല്ലേ തെളിയിക്കുന്നത്? "പരിണാമത്തിന്റെ പ്രദര്‍ശനശാല''യായിരുന്നു ഗാലപ്പഗോസ് ദ്വീപുകളെങ്കില്‍ ഇരുപതിലേറെ വര്‍ഷങ്ങള്‍ അത്യധ്വാനം ചെയ്തിട്ടും ഡാര്‍വിന് ഒന്നും ഗ്രഹിക്കാനായില്ല എന്ന് വരുമോ? ഡാര്‍വിന് ഗ്രാഹ്യശേഷിയുണ്ടായിരുന്നില്ലെന്നോ പ്രദര്‍ശനശാലയല്ലെന്നോ-രണ്ടിലൊന്നേ ശരിയാവൂ.

'പരിണാമത്തിന്റെ പ്രദര്‍ശനശാല'യില്‍ എന്താണ് കാണാനുള്ളത്? പരിശോധിക്കാം. ഗ്രന്ഥകാരന്റെ വാക്കുകള്‍: "ഗാലപ്പഗോസിലെ ആമകളെയപേക്ഷിച്ച് അവിടത്തെ കുരുവികളുടെ പരിണാമം വളരെയധികം മുമ്പോട്ട് പോയിട്ടുണ്ടെന്ന് കാണാം. ആമകളില്‍ ഒരു സ്പീഷീസില്‍ പെടുന്ന 15 ഉപ സ്പീഷീസുകളാണല്ലോ ഉണ്ടായിരുന്നത്. കുരുവികളിലാവട്ടെ ഉപ സ്പീഷീസുകള്‍ മാത്രമല്ല, 13 സ്പീഷീസുകളും 5 വ്യത്യസ്ത ജീനസ്സുകളുംകൂടി ഗാലപ്പഗോസില്‍ ഉടലെടുത്തിട്ടുണ്ട്. അടുത്തുതന്നെയുള്ള കൊക്കോസ് ദ്വീപുകൂടി ഉള്‍പ്പെടുത്തിയാല്‍ സ്പീഷീസുകളുടെ എണ്ണം 14ഉം ജീനസ്സുകളുടേത് ആറും ആയിത്തീരും. ഇതേ ഉപകുടുംബത്തില്‍പെട്ട കുരുവികള്‍ ലോകത്തില്‍ വോറൊരിടത്തും കാണുന്നില്ലെന്നതും പ്രസ്താവ്യമാണ്.''(5) 

'പരിണാമം വളരെയധികം മുന്നോട്ടുപോയ' ഗാലപ്പഗോസിലെ കുരുവികളെ ഇപ്പോഴും കുരുവികള്‍ തന്നെയല്ലേ? അവ ഇപ്പോഴും എപ്പോഴും എന്നും കുരുവികളായിരുന്നു. മറ്റേതെങ്കിലും ജീവജാതിയില്‍ നിന്നും പരിണമിച്ചാണ് ഗാലപ്പഗോസ് കുരുവികള്‍ ഉത്ഭവിച്ചതെന്നതിനോ ഗാലപ്പഗോസ് കുരുവികള്‍ മറ്റേതെങ്കിലും ജീവജാതിയായി പരിണമിച്ചതിനോ യാതൊരു തെളിവും ഡാര്‍വിനോ ശേഷം വന്ന പരിണാമ വിദഗ്ധരോ ഹാജരാക്കിയിട്ടില്ല. എന്നല്ല, അതിനുള്ള സൂചനകള്‍ പോലും അവര്‍ നല്‍കിയിട്ടില്ല. തന്നെയുമല്ല, അവ ഒരുകാലത്തും മറ്റൊരു ജീവജാതിയായി പരിണമിച്ചിട്ടില്ല എന്നതിനാണ് തെളിവുകളുള്ളത്. ഗാലപ്പഗോസ് കുരുവികളിലെ പതിമൂന്ന് സ്പീഷീസുകളുടെയും ആറ് ജീനസുകളുടെയും ചിത്രം ഗ്രന്ഥകാരന്‍ തന്റെ പുസ്തകത്തില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. 

ഇവയെല്ലാം കുരുവികള്‍ തന്നെയാണെന്നും ഈ കുരുവികള്‍ മറ്റേതെങ്കിലും ജീവജാതിയില്‍നിന്നും പരിണമിച്ചുണ്ടായതല്ലെന്നും ഈ കുരുവികള്‍ മറ്റൊരു ജീവജാതിയായി മാറിയിട്ടില്ലെന്നും പരിണാമവാദികള്‍ തന്നെ തയാറാക്കിയ മേല്‍ചിത്രം തെളിയിക്കുന്നു. കുരുവികളുടെയല്ലാതെ പരിണാമവാദികള്‍ കെട്ടിച്ചമക്കുന്ന കുരുവിപോലുള്ള പൂര്‍വികന്റെ കെട്ടിച്ചമച്ച ചിത്രംപോലും നല്‍കാനുള്ള ബുദ്ധിപരമായ ധൈര്യം മേല്‍ ചിത്രത്തില്‍ കാണാനില്ല. 'കുരുവിപോലുള്ള' പൂര്‍വികനും കുരുവിയായിരിക്കുമെന്ന് മനസ്സിലാക്കാനുള്ള ഗ്രാഹ്യശേഷി പരിണാമ വിദഗ്ധര്‍ക്കില്ലാത്തത് കഷ്ടം തന്നെ! 'കുരുവിപോലുള്ള പൂര്‍വികന്‍' ഓന്താണെന്ന് ഇവര്‍ കരുതുന്നുണ്ടോ ആവോ! ഏതായാലും വിവിധ ജീനസ്സുകളും സ്പീഷീസുകളുമായി തിരിച്ച വിവിധയിനം ഗാലപ്പഗോസ് കുരുവികളെല്ലാം കുരുവികള്‍ തന്നെയാണെന്നും അവയുടെ പൊതുപൂര്‍വികന്‍പോലും കുരുവിപോലുള്ള കുരുവിയായിരുന്നുവെന്നും പരിണാമവാദികളുടെ ചിത്രവും വിവരണങ്ങളും തെളിയിക്കുന്നു.

ഗാലപ്പഗോസ് കുരുവികളെ വിവിധ സ്പീഷീസുകളായി പരിണാമവിദഗ്ധര്‍ വര്‍ഗീകരിച്ചിട്ടുണ്ടെങ്കിലും അവ അടിസ്ഥാനപരമായി കുരുവികളാണ്. ഇവക്കിടയില്‍ വൈവിധ്യമുണ്ടെന്നല്ലാതെ മൌലികമായ വ്യത്യാസങ്ങളൊന്നുംതന്നെയില്ല. ഗ്രന്ഥകാരന്റെ വാക്കുകള്‍ ഇതാണ്:

"സ്പീഷീസുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ വലിപ്പം, നിറം, കൊക്കിന്റെ ഘടന, ഭക്ഷണം എന്നിവയിലാണ് കാണുന്നത്. ആന്തരികമായ ശരീരഘടന, ശബ്ദ പ്രകടനങ്ങള്‍, വിവാഹാഭ്യര്‍ഥന, കൂടുണ്ടാക്കുന്ന വിധം എന്നിവയില്‍ വിവിധ തരങ്ങള്‍ തമ്മില്‍ വളരെ സാമ്യമുണ്ട്.''(6) 

കുരുവികള്‍ക്കിടയില്‍ വലിപ്പവ്യത്യാസം ഉണ്ടായതുകൊണ്ടോ, നിറവ്യത്യാസം ഉണ്ടായതുകൊണ്ടോ കൊക്കിന്റെ ഘടനയില്‍ വൈവിധ്യമുണ്ടായതുകൊണ്ടോ, ഭക്ഷണശീലം വിഭിന്നമായതുകൊണ്ടോ കുരുവികള്‍ മറ്റൊരു ജീവജാതിയാവുന്നില്ല (സ്പീഷീസുകള്‍ ഉണ്ടാക്കുന്നത് ജീവശാസ്ത്രജ്ഞന്മാര്‍ക്കിടയിലെ കുപ്രസിദ്ധമായ വ്യവസായമായതുകൊണ്ട് ഇവയുടെ അടിസ്ഥാനത്തില്‍ വിഭാഗീകരിച്ചു എന്നുമാത്രം. അതേപ്പറ്റി മറ്റൊരിടത്ത് വിശദമാക്കാം).

വ്യത്യാസങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് കൊക്കിന്റെ വൈവിധ്യമാണെന്ന ഗ്രന്ഥകാരന്റെ വിവരണം നോക്കൂ:

"കുരുവികളുടെ കൊക്കുകളുടെ ഘടനയാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. ഭക്ഷണരീതിയോടനുയോജ്യമായി കൊക്കില്‍ വളരെ വ്യക്തമായ മാറ്റങ്ങള്‍ വന്നിട്ടുള്ളതായി കാണാം. (ചിത്രം 4.07). വിത്തുകള്‍ തിന്നുന്നവയില്‍ നീളം കുറഞ്ഞും പക്ഷെ, കനവും കട്ടിയും കൂടുതലുമായ കൊക്കും പ്രാണികളെ (ഷഡ്പദങ്ങള്‍) പിടിക്കുന്നവയില്‍ നേരിയതും നീണ്ടതുമായ കൊക്കും സസ്യപദാര്‍ഥങ്ങള്‍ തിന്നുന്നവയില്‍ ഇവയ്ക്ക് മധ്യത്തിലുള്ള ഇടത്തരം ലക്ഷണങ്ങളുള്ള കൊക്കും ആണ് കാണുന്നത്. നിലക്കുരുവികളില്‍ മൂന്നെണ്ണം-ജിയോ സ്പൈസ മാഗ്നിറോസ്ട്രിസ്, ജി. ഫോര്‍ട്ടിസ്, ജി. ഫ്യൂലിജിനോസ എന്നിവ-വിത്തുകള്‍ കൊത്തിപ്പെറുക്കി ഇറുക്കി പൊട്ടിച്ച് തിന്നുന്നവയാണ്. വിത്തുകള്‍ കുറവായ കാലങ്ങളില്‍ മാത്രം പൂവുകള്‍, മൊട്ടുകള്‍, പുഴുക്കള്‍ എന്നിവയും കഴിക്കും. ഈ സ്പീഷീസുകള്‍ തമ്മില്‍ കൊക്കിന്റെ വലിപ്പത്തിലാണ് വ്യത്യാസമുള്ളത്. ഏറ്റവും വലിയ കൊക്ക് മാഗ്നിറോസ്ട്രിസിന്റേതാണ്. വലിയ വിത്തുകള്‍ പോലും ഇവയ്ക്ക് പൊട്ടിക്കാന്‍ കഴിയും. മറ്റ് രണ്ട് സ്പീഷീസുകള്‍ക്ക് യഥാക്രമം ഇടത്തരം വലിപ്പമുള്ളതും (ഫോര്‍ട്ടീസ്) ചെറിയതുമായ (ഫ്യൂലിജിനോസ) കൊക്കുകളാണുള്ളത്. അതിനനുസരിച്ചാണ് അവ കഴിക്കുന്ന വിത്തുകളുടെ വലിപ്പവും. ഇങ്ങനെ, ഈ നിലക്കുരുവികളുടെയെല്ലാം ഭക്ഷണം വിത്തുകളാണെങ്കിലും വ്യത്യസ്ത വിത്തുകളാണ് ഓരോന്നിനും ആവശ്യമെന്നതുകൊണ്ട് അവ തമ്മില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ മത്സരമില്ല. അതുകൊണ്ട് ഒരേ ദ്വീപില്‍തന്നെ മൂന്നിനെയും ഒരുമിച്ച് കാണുകയും ചെയ്യും. ദ്വീപു സമൂഹത്തിന്റെ നടുക്ക് കിടക്കുന്ന പ്രധാന ദ്വീപുകളിലെല്ലാം ഇതാണ് സ്ഥിതി.''(7)

ഗാലപ്പഗോസ് കുരുവികളുടെ കൊക്കുകള്‍ വൈവിധ്യമുള്ളതാണ് എന്നല്ലാതെ ഇവ പരിണമിച്ചുണ്ടായതാണെന്നതിന് യാതൊരു തെളിവുമില്ല. ഓരോ കുരുവികളും വ്യത്യസ്ത വിത്തുകള്‍ കഴിക്കുന്നതിനാല്‍ "അവ തമ്മില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ മത്സരമില്ല'' എന്ന് ഗ്രന്ഥകാരനും സമ്മതിക്കുന്നു. ഭക്ഷണക്കാര്യത്തില്‍ മത്സരമില്ലെങ്കില്‍ പ്രകൃതിനിര്‍ധാരണത്തിലൂടെ മൂന്നുതരം കൊക്കുള്ള കുരുവികള്‍ ഉത്ഭവിക്കുന്നതെങ്ങനെ?

ഓരോ ജീവജാതിയുടെയും ജനിതക പരിധിക്കകത്തുള്ള വൈവിധ്യങ്ങള്‍ക്കനുസരിച്ചാണ് ജീവികളിലെ വൈവിധ്യം പ്രത്യക്ഷപ്പെടുന്നത്. അതിനപ്പുറം ആന കുതിരയാകുമെന്നോ തവള താറാവാകുമെന്നോ കരുതുന്നത് ജനിതകശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍പോലും ഗ്രഹിക്കാതെ പരിണാമാന്ധവിശ്വാസത്തില്‍ നിന്നും ഉത്ഭൂതമാകുന്ന അസംബന്ധ ധാരണയാണ്. ഓരോ ജീവജാതിയിലും നിലീനമായ ജനിതകവൈവിധ്യങ്ങള്‍ പ്രകൃതി സാഹചര്യങ്ങള്‍ക്കനുസരിച്ച് വളരുകയോ തളരുകയോ ചെയ്യാം. ഗാലപ്പഗോസ് കുരുവികളിലെ വൈവിധ്യവും അതുമാത്രമാണ് തെളിയിക്കുന്നത്. കാക്റ്റോസ്പൈസ ഹീലിയോബെയ്റ്റ്സ് എന്ന കുരുവിയുടെ പ്രത്യേകത ഗ്രന്ഥകാരന്‍ വിവരിച്ചത് ശ്രദ്ധിക്കുക:

"കാക്റ്റോസ്പൈസ ഹീലിയോബെയ്റ്റ്സ് ഒരു കണ്ടല്‍കുരുവിയാണ്. അത് ഇസാബെല, ഫെര്‍ഡിനാന്‍ഡ എന്നീ ദ്വീപുകള്‍ക്ക് ചുറ്റുമുള്ള ചതുപ്പ് നിലങ്ങളിലെ കണ്ടല്‍ (mangrove) മരങ്ങളെ ആധാരമാക്കിയാണ് ജീവിക്കുന്നത്. ഈ മരങ്ങളിലെ പ്രാണികളെ തിന്നുന്ന ഇവയ്ക്ക് കനമുള്ളതും വളവില്ലാത്തതുമായ കൊക്കാണുള്ളത്. കാക്റ്റോസ്പൈസ പാല്ലിഡസ് ഗാലപ്പഗോസിലെ മരംകൊത്തിയാണ് എന്ന് പറയാം. (ശരിയായ മരംകൊത്തികള്‍ ഇവിടെ ഇല്ല) മരം കൊത്തിയെപോലെ തന്നെ കുത്തനെയുള്ള കൊമ്പുകളില്‍ പറ്റിയിരുന്ന് കനത്തുകൂര്‍ത്ത കൊക്കുകൊണ്ട് മരത്തടിയില്‍ സുഷിരങ്ങളുണ്ടാക്കി അകത്തുള്ള പ്രാണികളേയും അവയുടെ ലാര്‍വകളേയും പ്യൂപ്പകളേയും മറ്റും തിന്നുന്ന ശീലമാണ് ഇവയ്ക്കുള്ളത്. സുഷിരങ്ങളില്‍നിന്ന് ഇരയെ കുത്തിക്കോര്‍ത്തെടുക്കുവാന്‍ മരം കൊത്തിക്കുള്ള ഋജുവായ കൂര്‍ത്ത നാക്ക് പക്ഷെ ഇവയ്ക്കില്ല. ഈ പ്രശ്നത്തിന് ഈ പക്ഷി പരിഹാരം കണ്ടിട്ടുള്ളത് വളരെ അത്ഭുതകരമായ വിധത്തിലാണ്. നാവിന് പകരം കള്ളിച്ചെടിയുടെ മുള്ളോ മറ്റ് കൂര്‍ത്ത ചെറുകോലുകളോ ഉപയോഗിച്ചാണ് ഇവ ഇരയെ പുറത്തെടുക്കുന്നത്. മരത്തില്‍ തുള ഉണ്ടാക്കിയതിന് ശേഷം ഈ ഉപകരണം കൊത്തിയെടുത്ത് അതിന്റെ മൂടുഭാഗം കൊക്കുകൊണ്ട് മുറുക്കിപ്പിടിച്ച് കൂര്‍ത്ത അറ്റം തുളയിലിട്ട് പരതും (ചിത്രം: 4.08) അപ്പോള്‍ അതില്‍നിന്നും ഇരകള്‍ പുറത്തുവരുമ്പോള്‍ പെട്ടെന്ന് ഉപകരണം കളഞ്ഞ് ഇരയെ കൊക്കുകൊണ്ട് തന്നെ കൊത്തിയെടുക്കും. മനുഷ്യനല്ലാത്ത ജീവികള്‍ കരുതിക്കൂട്ടി ഉപകരണം ഉപയോഗിക്കുന്നതിന്റെ ഏതാനും ചില ഉദാഹരണങ്ങളില്‍ ഒന്നാണിത്. വേറെ ഒരു പക്ഷിക്കും ഈ ശീലമില്ല. ആകെ നാലഞ്ച് ദ്വീപുകളില്‍ മാത്രമെ മരംകൊത്തിക്കുരുവിയെ കാണുന്നുള്ളൂ.''(8) 


പക്ഷിലോകത്ത് മറ്റൊരു പക്ഷിക്കുമില്ലാത്ത ഈ അത്യപൂര്‍വ കഴിവ് ഗാലപ്പഗോസിലെ കാക്റ്റോസ്പൈസ ഹീലിയോബെയ്റ്റ്സ് എന്ന കണ്ടല്‍കുരുവിക്ക് മാത്രം ലഭിച്ചതെങ്ങനെ? മരങ്ങളിലെ പ്രാണികളെ തിന്നുക എന്നത് ഏത് പക്ഷികളുടെയും പൊതുവായ ആവശ്യമായിരിക്കെ പരിണാമപ്രകാരം ഏത് പക്ഷികളിലും ഇത് വികസിക്കാമെന്നിരിക്കെ കണ്ടല്‍കുരുവികളില്‍ മാത്രം ഈ കഴിവുണ്ടായതെങ്ങനെ? പ്രകൃതിനിര്‍ധാരണ സിദ്ധാന്തത്തിനോ പരിണാമ സങ്കല്‍പത്തിനോ യാതൊരു വിശദീകരണവും ഇതിന് നല്‍കാനില്ല. ആകെക്കൂടി ഗ്രന്ഥകാരന്‍ നല്‍കുന്ന വിശദീകരണമിതാണ്:
"വിത്തുകള്‍ തിന്നിരുന്ന ഒരു നിലക്കുരുവിയായിരിക്കണം മേല്‍പറഞ്ഞ സ്പീഷീസുകളുടെയെല്ലാം മൂലം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ മൂല സ്പീഷീസിന്റെ പൂര്‍വികന്‍ ഇപ്പോഴും അമേരിക്കാ ഭൂഖണ്ഡത്തില്‍ ഉണ്ടെന്നുവരാം. എങ്കില്‍ ദ്വീപുകളില്‍ മാത്രം അവ വിവിധ സ്പീഷീസുകളായി വേര്‍തിരിഞ്ഞതും ഭൂഖണ്ഡത്തില്‍ അങ്ങനെ ചെയ്യാതിരുന്നതും എന്തുകൊണ്ടാണെന്ന ചോദ്യമുണ്ടാകാം. ദ്വീപുകളിലുണ്ടായിരുന്ന പക്ഷികളുടെ തരങ്ങളും വൈവിധ്യവും ഭൂഖണ്ഡങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നതാണ് ഇതിനുള്ള കാരണം. ശരിയായ മരംകൊത്തി ദ്വീപുകളിലുണ്ടായിരുന്നെങ്കില്‍ മരംകൊത്തിക്കുരുവി അവിടെ പരിണമിക്കുമായിരുന്നോ? അതുപോലെ തന്നെ ശരിയായ വാര്‍ബ്ളറുകള്‍ ഉണ്ടായിരുന്നെങ്കില്‍ വാര്‍ബ്ളര്‍ കുരുവികളും ഉണ്ടാകുമായിരുന്നില്ല.

'കുരുടന്‍ നാട്ടില്‍ കോങ്കണ്ണന്‍ രാജാവ്' എന്ന ന്യായമനുസരിച്ച് ഗാലപ്പഗോസില്‍ മറ്റുപക്ഷികളെപോലെ കുരുവികള്‍ ജീവിക്കാന്‍ തുടങ്ങിയതുകൊണ്ടാണ് അവയില്‍ ഇത്രയും വൈവിധ്യം വന്നത് എന്നുവേണമെങ്കില്‍ പറയാം.''(9)

'ശരിയായ മരംകൊത്തി ദ്വീപുകളിലുണ്ടായിരുന്നെങ്കി'ല്‍ മരംകൊത്തിക്കുരുവി പരിണമിച്ചുണ്ടാകാന്‍ സാധ്യതയില്ലെന്ന് പരിണാമസിദ്ധാന്തത്തിലെവിടെയുമില്ല! കണ്ടല്‍കുരുവികളുടെ പ്രത്യേകത വിശദീകരിക്കാന്‍ നിര്‍വാഹമില്ലാതായപ്പോള്‍ ഗ്രന്ഥകാരന്‍ കെട്ടിച്ചമക്കുന്ന ഒഴികഴിവുമാത്രമാണിത്.

'ദ്വീപുകളിലുണ്ടായിരുന്ന പക്ഷികളുടെ തരങ്ങളും വൈവിധ്യവും ഭൂഖണ്ഡങ്ങളെയപേക്ഷിച്ച് വളരെ കുറവാ'യതുകൊണ്ട് ഗാലപ്പഗോസില്‍ പക്ഷികള്‍ വൈവിധ്യമാര്‍ജിച്ചു എന്നെഴുതിയ ഗ്രന്ഥകാരന്‍ മറ്റൊരിടത്ത് എഴുതിയത് ഇങ്ങനെയാണ്:

"ഉരഗവര്‍ഗത്തില്‍ മേല്‍പ്പറഞ്ഞ പാമ്പുകള്‍ക്ക് പുറമെ ഒരുതരം പല്ലിയും രണ്ടുതരം ഉടുമ്പുകളും കരയാമയും മാത്രമേയുള്ളൂ. ഷഡ്പദങ്ങളും ചെടികളും പോലും മറ്റ് സ്ഥലങ്ങളേക്കാള്‍ ഗാലപ്പഗോസില്‍ കുറവാണ്.''(10) 

'ദ്വീപുകളിലുണ്ടായിരുന്ന പല്ലിയും ഉടുമ്പുകളും കരയാമയും' ഭൂഖണ്ഡങ്ങളെയപേക്ഷിച്ച്. വൈവിധ്യം കുറവായിരുന്നിട്ടും എന്തുകൊണ്ട് ഗാലപ്പഗോസ് കുരുവികളെപോലെ വൈവിധ്യമാര്‍ജിച്ചില്ല എന്നതിന് എന്ത് വിശദീകരണമാണ് നല്‍കാനാവുക?

'വിത്തുകള്‍ തിന്നിരുന്ന ഒരു നിലക്കുരുവി'യില്‍ നിന്നും പരിണമിച്ചുണ്ടായി എന്ന് പറയപ്പെടുന്നവയെല്ലാം കുരുവികള്‍തന്നെ! വന്‍ വൈവിധ്യമാര്‍ജിച്ചിട്ടും അവ കുരുവികള്‍തന്നെ. കുരുവികളില്‍ പൊതുവായി കാണുന്ന പ്രത്യേകതകളല്ലാതെ തികച്ചും വ്യത്യസ്തമായ മറ്റേതെങ്കിലും ജീവജാതിക്കുള്ള ഒരു പ്രത്യേകതയും ഗാലപ്പഗോസ് കുരുവികളില്‍ പരിണമിച്ചുണ്ടായിട്ടില്ല. ഏകദേശം 10-20 ലക്ഷം വര്‍ഷങ്ങള്‍ക്കിടയിലായി ഉണ്ടായി എന്ന് കരുതപ്പെടുന്ന ഗാലപ്പഗോസ് ദ്വീപില്‍ കാലങ്ങളായി കുരുവികള്‍ 'പരിണമി'ച്ചിട്ടും അവ കുരുവികള്‍ മാത്രമായി തുടരുന്നു എന്നത് പരിണാമം മിഥ്യാധാരണയാണെന്ന് തെളിയിക്കുന്നു.

ചാള്‍സ് ഡാര്‍വിനുശേഷം ഗാലപ്പഗോസ് കുരുവികളെപ്പറ്റി ഗവേഷണം നടത്തിയവരില്‍ പ്രമുഖരായ രണ്ട് ശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങളെപ്പറ്റി ഗ്രന്ഥകാരന്‍ വിവരിച്ചത് ഇങ്ങനെ:

"40 ഹെക്ടര്‍ മാത്രം വിസ്തീര്‍ണമുള്ള ഡാഫ്ന്‍ മേജര്‍ എന്ന ചെറുദ്വീപില്‍ ഈ കുരുവികളെക്കുറിച്ച് കാനഡക്കാരായ രണ്ട് ശാസ്ത്രജ്ഞന്മാര്‍ പീറ്റര്‍ ബോഗും പീറ്റര്‍ ഗ്രാന്റും 1975 മുതല്‍ 1978വരെ കൂലങ്കഷമായി പഠനം നടത്തുകയുണ്ടായി. ദ്വീപിലെ 1500ലധികം വരുന്ന കുരുവികളെയെല്ലാം തിരിച്ചറിയാന്‍ തക്കവണ്ണം അടയാളങ്ങള്‍ നല്‍കി അവയെ തുടര്‍ച്ചയായി ഇവര്‍ നിരീക്ഷണവിധേയരാക്കി. പക്ഷികളുടെ മാത്രമല്ല, പരിതഃസ്ഥിതി മാറ്റങ്ങളുടേയും മഴയുടേയും സൂക്ഷ്മമായ റെക്കോര്‍ഡുകള്‍ സൂക്ഷിച്ചു. ജനുവരി മുതല്‍ മെയ് വരെയുള്ള പ്രജനന കാലത്ത് കൂടുകളുടെയും കുഞ്ഞുങ്ങളുടെയും ചരിത്രവും സൂക്ഷിച്ചു. ചെടികള്‍ ഉല്‍പാദിപ്പിക്കുന്ന വിത്തുകളുടെ ഏകദേശമെണ്ണവും കുരുവികളുടെ തീറ്റ സമ്പ്രദായവും ഏതെല്ലാം തിന്നുന്നുവെന്നതും മറ്റും തിട്ടപ്പെടുത്തി.

ദ്വീപിലെ ശരാശരി മഴ (ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയാണ് മഴക്കാലം) കൊല്ലം തോറും 130 മി.മീ. ആണ്. 1977ല്‍ വെറും 24 മി.മീ. മാത്രമാണ് മഴ പെയ്തത്. വരള്‍ച്ച കുരുവികളെ എങ്ങനെയാണ് ബാധിക്കുകയെന്ന് നിരീക്ഷിക്കുവാന്‍ ഇത് അവസരമുണ്ടാക്കി. വരള്‍ച്ചമൂലം ചെറിയതരം വിത്തുകളാണ് തീരെ കിട്ടാതായത്. 1976ല്‍ കുരുവികള്‍ കഴിച്ച തീറ്റയില്‍ 49 ശതമാനം ഇത്തരം വിത്തുകളായിരുന്നു. 17 ശതമാനം മാത്രമേ വലിയ വിത്തുകള്‍ തീറ്റയില്‍ ഉള്‍പ്പെട്ടിരുന്നുള്ളൂ. ശരീര വലിപ്പത്തിനുള്ള വൈവിധ്യം ഇടത്തരം നിലക്കുരുവികളിലുണ്ട്. ചെറിയ പക്ഷികള്‍ ചെറിയ വിത്തുകളും വലിയ പക്ഷികള്‍ വലിയ വിത്തുകളുമാണ് സാധാരണ കഴിക്കുക. ചെറിയ പക്ഷികള്‍ക്ക് വലിയ വിത്തുകള്‍ അമര്‍ത്തിപ്പൊട്ടിക്കുവാന്‍ തന്നെ പ്രയാസമാണ്.

വരള്‍ച്ച ഉളവാക്കിയ ഭക്ഷ്യക്ഷാമംമൂലം ഇടത്തരം നിലക്കുരുവികളുടെ 85 ശതമാനവും (ചിലവ മറ്റ് ദ്വീപുകളിലേക്ക് മാറിയിട്ടുണ്ടാവാമെങ്കിലും) ചത്തുപോവുക തന്നെയാണുണ്ടായത്. 1976ല്‍ വിരിഞ്ഞ കുഞ്ഞുങ്ങളില്‍ ഒന്ന് മാത്രമേ ജീവിച്ചിരുന്നുള്ളൂ. ആണ്‍പക്ഷികളേക്കാള്‍ വളരെ കൂടിയ തോതില്‍ പെണ്‍പക്ഷികള്‍ ചത്തുപോയതിന് കാരണം അവയുടെ ശരീരവലിപ്പവും കൊക്കിന്റെ വലിപ്പവും താരതമ്യേന ചെറുതായതാണ്. ചെറിയ വിത്തുകള്‍ ഇല്ലാതായപ്പോള്‍ അവയെ ആശ്രയിച്ചിരുന്ന ചെറിയ പക്ഷികള്‍ നശിക്കുന്നത് സ്വാഭാവികമാണല്ലോ. ആണ്‍-പെണ്‍ അനുപാതം 1976ല്‍ 1:1 ആയിരുന്നത് 1977ല്‍ 6:1 ആയി. അക്കൊല്ലം കുരുവികളാരും കൂട്ടുകൂടാന്‍ തന്നെ മെനക്കെട്ടില്ല. വരള്‍ച്ചക്ക് മുമ്പ് കുരുവികളുടെ ശരാശരി ഭാരം 15.79 ഗ്രാം ആയിരുന്നത് വരള്‍ച്ചയ്ക്കുശേഷം 16.85 ഗ്രാം ആയി ഉയര്‍ന്നു. കൊക്കിന്റെ ശരാശരി നീളം 10.68 മി.മീ ആയിരുന്നത്. 11.07 മി.മീ ആയി. അതുപോലെ, കൊക്കിന്റെ ആഴം 9.42 മി.മീല്‍നിന്നും 9.96 മി.മീ ആയും വീതി 8.68മി.മീല്‍നിന്നും 9.01 മി.മീ ആയും വര്‍ധിച്ചു. ഈ സംഖ്യകളെല്ലാം ശരാശരിയാണെന്നത് ശ്രദ്ധിക്കുക. വലിപ്പം കൂടിയവ കൂടിയ തോതില്‍ അതിജീവിച്ചതുകൊണ്ട് ശരാശരികളെല്ലാം ഉയരുകയാണുണ്ടായത്; അതിജീവിച്ച പക്ഷികളുടെ വലിപ്പത്തില്‍ വൃദ്ധി ഉണ്ടായി എന്ന് ധരിക്കരുത്. പാരിസ്ഥിതിക സമ്മര്‍ദ്ദദത്തോട് വളരെ സുവ്യക്തമായ വിധം ബന്ധപ്പെട്ട നിര്‍ധാരണമാണ് ഈ ഉദാഹരണത്തില്‍ കാണുന്നതെന്ന് പറയേണ്ടതില്ലല്ലോ''11 

(പ്രൊഫ. കുഞ്ഞുണ്ണിവര്‍മ സൂചിപ്പിക്കുന്ന പീറ്റര്‍ ബോഗും പീറ്റര്‍ ഗ്രാന്റും -ശരിയായ പേര് പീറ്റര്‍ ഗ്രാന്റ്, റോസ്മേരി ഗ്രാന്റ് എന്നിങ്ങനെയാണ്-കാനഡക്കാരല്ല, ബ്രിട്ടീഷുകാരാണ്. പ്രിന്‍സ്റണ്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ്, ദമ്പതികളാണ്).

നാലുവര്‍ഷങ്ങളിലെ കൂലങ്കഷമായ നിരീക്ഷണങ്ങള്‍ എന്താണ് തെളിയിച്ചത്? ചെറിയ വിത്തുകള്‍ കിട്ടാതായപ്പോള്‍ അവ ഭക്ഷിക്കുന്ന ചെറിയ കൊക്കുള്ള കുരുവികളുടെ എണ്ണം കുറഞ്ഞു. പ്രതികൂല സാഹചര്യത്തില്‍ അനുകൂലനങ്ങളുള്ള ജീവികള്‍ അതിജീവിക്കപ്പെടുന്നതിന് ഉദാഹരണമാണിത്. ഇവിടെ പരിണാമം നടന്നില്ലെന്ന് മാത്രമല്ല, പരിണമിക്കാതെ തന്നെ പ്രതികൂല സാഹചര്യത്തില്‍ അതിജീവനം സാധ്യമാണെന്ന് തെളിയുകയാണ്. ജീവജാതികള്‍ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പോലും പരിണമിക്കുമെന്നല്ല, പരിണമിക്കില്ലെന്നാണ് വ്യക്തമാകുന്നത്.

മാത്രമല്ല, ഗ്രന്ഥകാരന്‍ സൂചിപ്പിക്കാതെവിട്ട ഇതേ ശാസ്ത്രജ്ഞരുടെ മറ്റൊരു ഗവേഷണ ഫലം കൂടി വ്യക്തമാക്കാം. വരള്‍ച്ച മാറിയപ്പോള്‍, ചെറിയ വിത്തുകള്‍ പഴയതുപോലെ ഉണ്ടാവുകയും ചെറിയ കുരുവികള്‍ പഴയതുപോലെ വര്‍ധിക്കുകയും ചെയ്തു എന്നതാണത്. പ്രതികൂല സാഹചര്യങ്ങളില്‍ അനുകൂലനങ്ങളുള്ള ജീവികളോ ജീവജാതികളോ പ്രകൃതിനിര്‍ധാരണത്തിന് വിധേയമായാലും പരിണമിക്കില്ലെന്നാണ് ഇത് തെളിയിക്കുന്നത്.

ഗാലപ്പഗോസില്‍ കുരുവികളുടെ പരിണാമം ഏറെ മുന്നോട്ടുപോയെന്ന പരിണാമവാദികളുടെ അവകാശവാദത്തിന്റെ യഥാര്‍ഥ സ്ഥിതി ഇതാണെങ്കില്‍ മറ്റ് ജീവജാതികളുടെ മാറ്റത്തെക്കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ. എന്താകട്ടെ ഗാലപ്പഗോസിലെ കാക്കത്താറാവ്, ആമകള്‍, പെന്‍ഗ്വിനുകള്‍ തുടങ്ങിയ മറ്റ് ജീവജാതികളുടെ സ്ഥിതി എന്താണെന്ന് പരിശോധിക്കാം.

ഗാലപ്പഗോസില്‍ കുരുവികള്‍ പതിമൂന്ന് ജീവജാതികളായി വൈവിധ്യമാര്‍ജിച്ചത് ചൂണ്ടിക്കാട്ടുന്ന പരിണാമവാദികള്‍ അവിടെ പെണ്‍ഗ്വിനുകള്‍ ഒട്ടുംതന്നെ വൈവിധ്യമാര്‍ജ്ജിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്നില്ല. ഗ്രന്ഥകാരന്റെ വിവരണം നോക്കൂ:

"ഗാലപ്പഗോസില്‍ അനന്യമായൊരു പെന്‍ഗ്വിന്‍ സ്പീഷീസുകൂടി ഉണ്ടെന്ന വസ്തുത ആശ്ചര്യകരമായി തോന്നാം. അതിശൈത്യമുള്ള അന്റാര്‍ട്ടിക്കയിലും അതിനടുത്ത സ്ഥലങ്ങളിലുമാണ് പെണ്‍ഗ്വിനുകള്‍ സാധാരണയായി ജീവിക്കുന്നത്. അവരെങ്ങനെ ഭൂമധ്യരേഖാ പ്രദേശത്ത് കുടിയേറിപ്പാര്‍ത്തു? ഹംബോര്‍ട്ട് കടലൊഴുക്കായിരിക്കും ഒരു കാരണം. അന്റാര്‍ട്ടിക് പ്രദേശത്തുനിന്ന് തണുത്ത വെള്ളവും കൊണ്ടുവരുന്ന ഈ കടലൊഴുക്കില്‍പ്പെട്ട് യാദൃശ്ചികമായി ഗാലപ്പഗോസില്‍ എത്തിയവരായിരിക്കണം അവിടത്തെ പെണ്‍ഗ്വിനുകളുടെ പൂര്‍വികന്മാര്‍. സ്ഫെനിസ്ക്കസ് മെന്‍ഡിക്കുലസ് എന്ന ഗാലപ്പഗോസ് പെണ്‍ഗ്വിന്‍ മറ്റ് പെന്‍ഗ്വിനുകളേക്കാള്‍ ചെറുതാണെന്നത് ശ്രദ്ധേയമാണ്.''(12) 

അന്റാര്‍ട്ടിക്കയില്‍നിന്നും എത്തിയ പെണ്‍ഗ്വിനുകള്‍ക്ക് ആകെ ഉണ്ടായ 'പരിണാമം' അവയുടെ വലിപ്പം അല്‍പം കുറഞ്ഞു എന്നത് മാത്രമാണ്. 'പരിണാമത്തിന്റെ പ്രദര്‍ശനശാല'യായ ഗാലപ്പഗോസില്‍ പെന്‍ഗ്വിനുകള്‍ എത്തിയിട്ടും അവയില്‍നിന്നും ഒരുതരം ഉപസ്പീഷീസ് പോലും ഉത്ഭവിക്കുകയുണ്ടായില്ല!

ഗാലപ്പഗോസിലെ മറ്റൊരു ജീവിയാണ് ഉടുമ്പ്. കരയില്‍നിന്നും അവിടെയെത്തിയ ഉടുമ്പുകള്‍ പരിണമിച്ചോ? അവയില്‍നിന്നും എത്രയിനം ഉടുമ്പുകള്‍ ആവിര്‍ഭവിച്ചു? ഒരു പുതിയയിനം ഉടുമ്പുപോലും ഉത്ഭവിക്കുകയുണ്ടായില്ല! ഗ്രന്ഥകാരന്റെ വിവരണം ശ്രദ്ധിക്കൂ:

"ഗാലപ്പഗോസിന് പ്രത്യേകമായ മറ്റൊരു ജീവിയാണ് അവിടത്തെ ഉടുമ്പുകള്‍. വാസ്തവത്തില്‍ ഉടുമ്പുകളുടെ ബന്ധുക്കള്‍, ഇഗ്വാന എന്നാണ് ശരിരായ പേര്. ഇവയില്‍ രണ്ട് തരമുണ്ട്, കരയില്‍ ഭക്ഷണം തേടുന്നവയും, കടലില്‍ ഭക്ഷണം തേടുന്നവയും. രണ്ടും സസ്യഭുക്കുകളാണെന്നതാണ് അവയുടെ ഏറ്റവും വലിയ പ്രത്യേകത. ഓന്ത് വര്‍ഗത്തില്‍പെട്ട ജീവികള്‍ സസ്യഭുക്കുകളായി ലോകത്തില്‍ വേറൊരിടത്തും കാണുന്നില്ല. ഗൌളി, ഓന്ത്, അരണ എന്നിവ ചെറുപ്രാണികളേയും, ഉടുമ്പുകളും ഇഗ്വാനകളും എലി, ഓന്ത്, പക്ഷികളുടെ മുട്ടകള്‍ എന്നിവയുമാണ് കഴിക്കുക. കര ഇഗ്വാനയാവട്ടെ (കോണോലോഫസ് സബ്ക്രിസ്റാറ്റസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം) ഈ ദ്വീപില്‍ ധാരാളമായി വളരുന്ന കള്ളിച്ചെടികളുടെ മുകുളങ്ങളും മറ്റ് മാര്‍ദവമായ ഭാഗങ്ങളുമാണ് തിന്നുന്നത്. കടല്‍ ഇഗ്വാന (ആബ്ളിറിംഖസ് ക്രസ്റാറ്റസ്) സമുദ്രത്തിനടിയില്‍ പാറകളില്‍ തഴച്ചുവളരുന്ന പായലുകള്‍ (ആല്‍ഗകള്‍) കഴിച്ചാണ് ജീവിക്കുന്നത്. ഭക്ഷണം തേടി വെള്ളത്തിനടിയില്‍ 10 മീറ്റര്‍ ആഴം വരെ ഇവക്ക് മുങ്ങാംകുഴിയിട്ട് പോകുവാന്‍ കഴിയും. മുതലയെപ്പോലെ വാല്‍ ഉപയോഗിച്ചാണ് നീന്തുക. വിശപ്പില്ലാത്ത സമയങ്ങളില്‍ സമുദ്രതീരത്തെ പാറകളില്‍ പറ്റം പറ്റമായി ഇവ ഇരിക്കുന്നത് കാണാം. സമുദ്രതീരത്തില്‍ കാണുന്ന ഓന്ത് വര്‍ഗത്തില്‍പെട്ട ഒരേയൊരു ജീവിയും ആംബ്ളിറിംഖസ് ആണ്. ബാക്കിയെല്ലായിടത്തും ഉടുമ്പുകളും ഇഗ്വാനകളും മാംസഭുക്കുകളായിരിക്കേ ഗാലപ്പഗോസിലെ രണ്ട് സ്പീഷീസുകള്‍ മാത്രം എങ്ങനെ സസ്യഭൂക്കുകളായിത്തീര്‍ന്നു.''(13) 

മാംസഭുക്കുകളായ ഉടുമ്പുകള്‍ സസ്യഭുക്കുകളായി 'പരിണമിച്ചു' എന്ന് മാത്രമേ ഇതില്‍നിന്നും വ്യക്തമാകുന്നുള്ളൂ. ഉടുമ്പുകളിലും ഒരു പുതിയയിനം ഉരുത്തിരിഞ്ഞിട്ടില്ല എന്ന് ഇതില്‍നിന്നും വ്യക്തമല്ലേ? മാംസഭുക്കായ ഉടുമ്പ് സസ്യഭുക്കായി മാറിയോ എന്നതില്‍പോലും പരിണാമവാദികള്‍ക്ക് ഉറപ്പില്ല. കാരണം ഗ്രന്ഥകാരന്റെ വാക്കുകളില്‍: "പണ്ട് സസ്യഭുക്കുകളായ ഇഗ്വാനകള്‍ ഭൂഖണ്ഡങ്ങളിലും ഉണ്ടായിരുന്നുവെന്ന് വരാം. പക്ഷെ, അവിടങ്ങളിലെല്ലാം കൂടുതല്‍ സമര്‍ഥരായ സസ്തനി സസ്യഭുക്കുകളും-ആട്, കന്നുകാലികള്‍, കുതിര തുടങ്ങിയവ-ഉണ്ടല്ലോ. ഇവയുമായുള്ള മത്സരത്തില്‍ ഇഗ്വാനകള്‍ അവിടങ്ങളില്‍ നാമാവശേഷമായതാവാം. സസ്തനികളായ സസ്യഭുക്കുകള്‍ ഇല്ലാതിരുന്ന ഗാലപ്പഗോസില്‍ യാദൃച്ഛികമായി എത്തിയവര്‍ മാത്രം അവശേഷിച്ചു. മറ്റൊരു സാധ്യതയുള്ളത് ഗാലപ്പഗോസില്‍ വന്നതിന് ശേഷം മുമ്പ് മാംസഭുക്കുകളായിരുന്ന ചില ഇഗ്വാനകള്‍ അവ സാധാരണ പിടിക്കാറുള്ള ഇരകള്‍ അവിടെ ഇല്ലാത്തതുകൊണ്ട് "ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും'' എന്ന് പറയുന്നതുപോലെ കള്ളിച്ചെടികളും കടല്‍ പായലുകളും തിന്നാന്‍ തുടങ്ങി എന്നതാണ്.'' (14) 

ആദ്യത്തെ സാധ്യതയനുസരിച്ച് ഉടുമ്പുകള്‍ സസ്യഭുക്കായി മാറിയിട്ടില്ല. അതായത് ഉടുമ്പുകള്‍ ഒട്ടുംതന്നെ 'പരിണമി'ച്ചിട്ടില്ല എന്നര്‍ഥം! രണ്ടാമത്തെ നിഗമനപ്രകാരം പുലി 'എല്ലിന്' പകരം പുല്ല് തിന്നാന്‍ തുടങ്ങിയെന്നര്‍ഥം! രണ്ടായാലും പുലി പുലിതന്നെ!! ഇതൊക്കെയാണ് 'പരിണാമത്തിന്റെ പ്രദര്‍ശനശാല'യെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗാലപ്പഗോസിലെ 'പരിണാമ' വിശേഷണങ്ങളെങ്കില്‍ പ്രദര്‍ശനശാലയല്ലാത്ത ഭൂമിയിലെ മറ്റിടങ്ങളില്‍ എന്ത് പരിണാമമാണ് നടന്നിരിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഇനി, ആമകളുടെ സ്ഥിതി നോക്കാം. ഗ്രന്ഥകാരന്റെ വരികള്‍ "ഗാലപ്പഗോസ് ആമകളുടെ പരിണാമപരമായ പ്രത്യേകത പറയാനിരിക്കുന്നതേയുള്ളൂ. ഒരു ദിവസം അവിടത്തെ ബ്രിട്ടീഷ് ഗവര്‍ണറുമായി ഡാര്‍വിന്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം പറഞ്ഞു, ഡാര്‍വിന്റെ ശേഖരത്തിലെ ഏതെങ്കിലും ആമയെ കാണിച്ചുതന്നാല്‍ അത് ഏത് ദ്വീപില്‍ നിന്നാണ് കിട്ടിയതെന്ന് തനിക്ക് പറയാന്‍ കഴിയും എന്ന്. അധികം ദൂരത്തല്ലാതെ കിടക്കുന്ന ദ്വീപുകളിലുള്ള ആമകള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ടാവുമെന്ന് ഡാര്‍വിന്‍ സംശയിക്കുകപോലും ചെയ്തിരുന്നില്ല. എന്തെന്നാല്‍ ഭൂഖണ്ഡങ്ങളില്‍ ഒരേതരത്തിന്റെ വിതരണം വളരെ വിപുലമായിട്ടാണ് കണ്ടുവരുന്നത്. പക്ഷെ, ഗവര്‍ണര്‍ പറഞ്ഞതാണ് ശരിയെന്ന് വഴിയെ തെളിഞ്ഞു. ഈ വ്യത്യാസങ്ങള്‍ കാരണം ഗാലപ്പഗോസ് ആമകളില്‍ ഇവയുടെ ശാസ്ത്രീയനാമം ജിയോഖിലോണി (ടെസ്റുഡോ) എലിഫന്റോപസ് എന്നാണ്-ആകെ 15 ഉപസ്പീഷീസുകള്‍ ഉണ്ടെന്നാണ് പരിഗണിക്കപ്പെടുന്നത്.''(15) 

ഗാലപ്പഗോസില്‍ കാണപ്പെടുന്ന ആമകളെല്ലാം ഇന്നും ആമകള്‍ തന്നെയാണെന്നും പതിനഞ്ചുതരം ആമകളായി വൈവിധ്യവല്‍ക്കരണം നടന്നുവെന്നല്ലാതെ ആമ മറ്റൊരു ജീവജാതിയായി മാറാനുള്ള ലക്ഷണങ്ങള്‍ പോലും കാണിക്കുന്നില്ലെന്നും വ്യക്തമാണ്.

'പരിണാമത്തിന്റെ പ്രദര്‍ശനശാല' എന്ന് പരിണാമവാദികള്‍ വിശേഷിപ്പിക്കുന്ന ഗാലപ്പഗോസില്‍ കാക്കത്താറാവുകള്‍ (കോര്‍മോറാണ്ട്) എന്ത് സൂചനകളാണ് നല്‍കുന്നത്? ഗ്രന്ഥകാരന്റെ വിവരണം നോക്കൂ:

"ഗാലപ്പഗോസില്‍ പ്രത്യേകമായിട്ടുള്ള ചില ജന്തുക്കളെക്കുറിച്ച് ഇനി പറയാം. പറക്കാന്‍ കഴിവില്ലാത്ത കാക്കത്താറാവുകള്‍ (കോര്‍മൊറാണ്ട്) ഇവിടെയല്ലാതെ ലോകത്തൊരിടത്തും കാണുന്നില്ല. ഫെര്‍നാന്‍ഡിന, ഇസാബെല്ല എന്നീ ദ്വീപുകളുടെ തീരത്താണ് ഇവയുള്ളത്. വെള്ളത്തില്‍ മുങ്ങിനീന്തി മത്സ്യങ്ങളേയും മറ്റും പിടിച്ചാണ് ഇവ ജീവിക്കുന്നത്. നീന്തുവാന്‍പോലും ചിറകല്ല ഉപയോഗിക്കുക. ചര്‍മബദ്ധമായ വിരലുകളുള്ള കാലുകളാണ്. കരയില്‍ ചാഞ്ചാടിക്കൊണ്ടുള്ള നടത്തത്തില്‍ ബാലന്‍സിനുവേണ്ടി മാത്രമെ ചിറകുകള്‍ ഉപയോഗിക്കുന്നുള്ളൂ. സാധാരണമാതിരി ചിറകുള്ളതും പറക്കാന്‍ കഴിവുള്ളതുമായ കാക്കത്താറാവുകളില്‍നിന്നാണ് നാനോപ്റ്റെറം ഹാരിസി എന്ന പേരുള്ള ഗാലപ്പഗോസ് സ്പീഷീസ് ഉത്ഭവിച്ചതെന്ന ഊഹം തെറ്റായിരിക്കുകയില്ല. ഇവിടെ മാംസഭുക്കുകളില്‍നിന്ന് പ്രാണഭയം ഇല്ലാത്തതുകൊണ്ട് പറന്നില്ലെങ്കില്‍ കൂടി പക്ഷികള്‍ക്ക് ജീവഹാനി വരുന്നില്ലെന്നതുകൊണ്ട് പരിണാമം ചിറകുകളെ ഏതാണ്ട് അധികപ്പറ്റാക്കി എന്ന് പറയാം.''(16) 

കാക്കത്താറാവുകള്‍ പൊതുവെ പറക്കാന്‍ കഴിവുള്ളവയാണെങ്കിലും ഗാലപ്പഗോസിലെ കാക്കത്താറാവുകള്‍ക്ക് പറക്കാനാവില്ല. എന്നാല്‍ ഇവ താറാവുകളുമായി വളരെ സാദൃശ്യമുള്ള ജീവികളാണ്. വെള്ളത്തില്‍ മുങ്ങിനീന്തി മത്സ്യങ്ങളെ പിടിക്കുക, നീന്തുവാന്‍ ചിറകുപയോഗിക്കാതെ ചര്‍മബദ്ധമായ വിരലുകളുള്ള കാലുകള്‍ ഉപയോഗിക്കുക, കരയില്‍ ചാഞ്ചാടി നടക്കുക, ബാലന്‍സിനുവേണ്ടി ചിറകുകള്‍ ഉപയോഗിക്കുക തുടങ്ങി അസംഖ്യം സാദൃശ്യങ്ങള്‍ താറാവുകളുമായുണ്ട്. അതിനാല്‍ ഇവ താറാവുകളിലെ വൈവിധ്യമാര്‍ന്ന ഇനങ്ങളില്‍ ഒന്നാകാനും സാധ്യതയുണ്ട്. എന്നാല്‍ പ്രചാരമുള്ള വിശദീകരണം മറ്റൊന്നാണ്. പറക്കാന്‍ കഴിവുള്ള കാക്കത്താറാവുകളില്‍ നിന്നും പരിണമിച്ചുണ്ടായതാകാം പറക്കാന്‍ കഴിവില്ലാത്ത ഈ ഗാലപ്പഗോസ് കാക്കത്താറാവുകളത്രെ. കാക്കത്താറാവുകളില്‍ തന്നെ പറക്കാന്‍ കഴിവുള്ളവയും പറക്കാന്‍ കഴിവില്ലാത്തവയുമായി വൈവിധ്യമാര്‍ന്ന വിവിധയിനം കാക്കത്താറാവുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഫലം ഇതാകാമല്ലോ. പറക്കാന്‍ കഴിവുള്ളവയില്‍നിന്നും പറക്കാന്‍ കഴിവില്ലാത്തവ ഉണ്ടാകുന്നത് പരിണാമമോ അതോ വിപരിണാമമോ? മാംസഭുക്കുകള്‍ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു വിപരിണാമം നടന്നതെങ്കില്‍ കുരുവികളുടെ കാര്യത്തിലും ഇത് സംഭവ്യമായിരുന്നില്ലേ? പറക്കാന്‍ കഴിവുള്ള കുരുവികളുടെ അനേകം തരങ്ങളില്‍നിന്നും പറക്കാന്‍ കഴിവില്ലാത്ത കുരുവികളും വിപരിണമിച്ചുണ്ടാകുമായിരുന്നില്ലേ? അടിസ്ഥാനരഹിതമായ ഇത്തരം കഥകള്‍ കെട്ടിച്ചമക്കാനുള്ള കാരണം അന്ധമായ പരിണാമഭക്തി മാത്രമാണ്; തെളിവുകളല്ല. ഗ്രന്ഥകാരന്റെ ഭാവന ചിറകുവിടര്‍ത്തുന്നത് ശ്രദ്ധിക്കൂ:

"കഴിഞ്ഞ അധ്യായത്തില്‍ പറഞ്ഞ അവശേഷാവയവങ്ങളുടെ ഉത്ഭവമാണ് നാം ഇവിടെ കാണുന്നത്. ആര്‍ക്കറിയാം, അഞ്ചോ പത്തോ ലക്ഷം കൊല്ലം കൂടികഴിഞ്ഞാല്‍ ഈ പക്ഷികളിലെ ചിറകും തീരെ ഉപയോഗശൂന്യമായൊരു മുഴയായി തീര്‍ന്നേക്കില്ലെന്ന്!''(17) 

എന്തൊരു മൂഢവിചാരം! പത്തോ ഇരുപതോ ലക്ഷം വര്‍ഷങ്ങള്‍ക്കിടയിലാണ് ഗാലപ്പഗോസ് ദ്വീപുകളില്‍ കുരുവികള്‍ എത്തിയത്. 'മാംസഭുക്കുകളില്‍നിന്ന് പ്രാണഭയം ഇല്ലാ'തെ പത്തോ ഇരുപതോ ലക്ഷം വര്‍ഷങ്ങള്‍ കുരുവികള്‍ അവിടെ ജീവിച്ചിട്ടും ഒരൊറ്റയിനം കുരുവിയുടെ പോലും പറക്കുശേഷി നഷ്ടപ്പെട്ടില്ലെന്ന് മാത്രമല്ല, അവയില്‍ അല്‍പംപോലും കുറവുണ്ടായിട്ടില്ല. എങ്കില്‍ കാക്കത്താറാവുകളില്‍ മാത്രം എങ്ങനെയാണ് ഇങ്ങനെയൊരു വിപരിണാമം സംഭവിക്കുന്നത്? എന്താകട്ടെ, പറക്കുംശേഷിയുള്ള കാക്കത്താറാവുകളില്‍നിന്നും പറക്കുശേഷിയില്ലാത്ത കാക്കത്താറാവുകള്‍ വിപരിണമിച്ചുണ്ടായി എന്നാണല്ലോ ഗ്രന്ഥകാരന്റെ സങ്കല്‍പം. എങ്കില്‍ പറക്കുശേഷിയുള്ള കാക്കത്താറാവുകള്‍ എങ്ങനെയുണ്ടായി? പറക്കുശേഷിയില്ലാത്ത കാക്കത്താറാവുകള്‍ പരിണമിച്ചായിരിക്കണമല്ലോ പറക്കുശേഷിയുള്ള കാക്കത്താറാവുകള്‍ ഉണ്ടായിട്ടുള്ളത്! രണ്ടും സങ്കല്‍പമാണെന്നല്ലാതെ യാതൊരു തെളിവും ആരും ഹാജരാക്കിയിട്ടില്ല.

പരിണാമ സങ്കല്‍പപ്രകാരം 135 മില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുണ്ട് പക്ഷികള്‍ക്ക്. പറക്കുശേഷിയില്ലാത്ത ചിറകുള്ള കാക്കത്താറാവുകള്‍ അഞ്ചോ പത്തോ ലക്ഷം വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ചിറക് ലോപിച്ച് മുഴയായിട്ടില്ല എന്ന വസ്തുതയെക്കുറിച്ച് എന്ത് പറയുമെന്ന് ഊഹിക്കുന്നത് ഒന്നാന്തരം ഫലിതമല്ലേ?
ഗാലപ്പഗോസിലെ ഏത് ജീവികളെ പരിശോധിച്ചാലും അടിസ്ഥാന ജീവജാതികള്‍ക്കിടയില്‍ ഉണ്ടാകാവുന്ന ജനിതക വൈവിധ്യങ്ങള്‍ മാത്രമാണ് കാണപ്പെടുന്നത്. ഒരു ജീവജാതി തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവജാതിയായി മാറുന്ന പരിണാമ സങ്കല്‍പവുമായി ജനിതക വൈവിധ്യത്തിന് യാതൊരു ബന്ധവുമില്ലെന്നതാണ് വസ്തുത. ഒരു ജീവജാതിയുടെ അടിസ്ഥാന ഘടനയും സ്വഭാവങ്ങളും പരിണമിക്കുന്നതിന്റെ യാതൊരു ലക്ഷണവും ഗാലപ്പഗോസിലെ ഒരൊറ്റ ജീവജാതിയിലും കാണാനാവില്ല എന്നതാണ് യാഥാര്‍ഥ്യം.

പരിണാമത്തിന്റെ പ്രദര്‍ശനശാല എന്ന് പരിണാമവാദികള്‍ വിശേഷിപ്പിക്കുന്ന ഗാലപ്പഗോസിനെക്കുറിച്ച് ഡാര്‍വിന്റെ വിഖ്യാത ഗ്രന്ഥത്തില്‍ ഒരു പേജുപോലും വിവരിച്ചിട്ടില്ല എന്നതിരിക്കട്ടെ. ഡാര്‍വിന് പരിണാമ ചിന്തയുണ്ടാകാനുള്ള കാരണം ഗാലപ്പഗോസാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പരിണാമവാദികള്‍ നിര്‍ബന്ധിതരാണ്. അത്തരം ചില വ്യാഖ്യാനങ്ങള്‍കൂടി പരിശോധിക്കാം.

ഗ്രന്ഥകാരന്റെ വിവരണം നോക്കൂ: "സ്പീഷീസുകളെക്കുറിച്ച് തന്റെ ആദ്യകാല വിശ്വാസത്തിന്റെ കാര്യത്തില്‍ അക്കാലത്തെ ഭൂശാസ്ത്രജ്ഞന്മാരേയും ജീവശാസ്ത്രജ്ഞന്മാരേയും പിന്തുടരുക മാത്രമാണ് ഡാര്‍വിന്‍ ചെയ്തത്. ഇവരുടെ കണ്ണില്‍ തെളിവില്ലാത്തൊരു ഊഹം മാത്രമായിരുന്നു പരിണാമം. 19-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഫ്രഞ്ചുകാരനായ ലാമാര്‍ക്ക് നിര്‍ദേശിച്ച പരിണാമ സിദ്ധാന്തങ്ങള്‍ അവിശ്വസനീയമായിരുന്നുവെന്നത് ഈ മനോഭാവത്തെ പ്രബലപ്പെടുത്തി. (അനുബന്ധം നോക്കുക. പരിണാമവാദത്തിന്റെ ചരിത്രം അവിടെ കൂടുതല്‍ വിശദമായി കാണാം). അതേസമയം അവര്‍ക്ക് സൃഷ്ടിവാദികളുടെ മാതൃകയെ ആധാരമാക്കിയുള്ള വാദങ്ങള്‍ സ്വീകാര്യവുമായിരുന്നു. ഓരോ സാഹചര്യത്തിലും ജീവിക്കാന്‍ ഓരോതരം ഘടനയുള്ള അതായത് ഓരോ മാതൃകയിലുള്ള ജീവികളാണുള്ളതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മാതൃകയുണ്ടെങ്കില്‍ മാതൃകയുണ്ടാക്കിയ ആളും ഉണ്ടാവണമല്ലോ. (if there is a design, there must be designer) അങ്ങനെ ജീവന്റെ പിന്നില്‍ ഏതോ അലൌകികമായ ബുദ്ധിയുടെ കൈയാണ് അന്ന് എല്ലാവരും കണ്ടത്. കപ്പല്‍യാത്രയില്‍ കണ്ട വസ്തുതകളില്‍ നിന്ന് ഈ മാതൃകാവാദത്തിനാണ് ഡാര്‍വിന്റെ മനസ്സില്‍ ആദ്യം തന്നെ ഉലച്ചില്‍ പറ്റിയത്. ഓരോ പരിതസ്ഥിതിക്കും അനുയോജ്യമായ ജീവികളെയാണ് സൃഷ്ടിച്ചിട്ടുള്ളതെങ്കില്‍ ഒരേ കാലാവസ്ഥയും മറ്റുമുള്ള സ്ഥലങ്ങളിലെല്ലാം ഒരേതരം ജീവികളെയാണല്ലോ കാണേണ്ടത്. പല സ്ഥലങ്ങളും സന്ദര്‍ശിച്ചതിനുശേഷം വസ്തുസ്ഥിതി ഇത്ര ലളിതമല്ല എന്ന് ഡാര്‍വിന് വ്യക്തമായി.''(18) 

ജീവികളെ നിരീക്ഷിച്ചപ്പോള്‍ സ്പീഷീസുകള്‍ സുസ്ഥിരങ്ങളാണെന്ന ധാരണ തെറ്റാണെന്ന് ഡാര്‍വിന് മനസ്സിലായി എന്നാണല്ലോ വാദം. എങ്ങനെയാണ് ഡാര്‍വിന്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിയതെന്ന് പരിശോധിക്കാം. ഗ്രന്ഥകാരന്റെ ഉദാഹരണം ഇതാണ്: 

"ഉദാഹരണമായി അത്ലാന്റിക് സമുദ്രത്തില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് കുറച്ചകലെയായി കേപ് വെര്‍ഡെ എന്നൊരു ദ്വീപ് സമൂഹമുണ്ട്. ഗാലപ്പഗോസിലേയും ഇവിടത്തേയും പരിതസ്ഥിതിയിലും കാലാവസ്ഥയിലും വളരെ സാമ്യമുണ്ട്. എങ്കിലും ഈ ദ്വീപ് സമൂഹങ്ങള്‍ തമ്മില്‍ ജീവികളുടെ കാര്യത്തില്‍ യാതൊരു സാമ്യവുമില്ല. ഗാലപ്പഗോസിലെ ജീവികള്‍ തെക്കേ അമേരിക്കയിലെ ജീവികളേയും കേപ് വെര്‍ഡേയിലെ ജീവികള്‍ പശ്ചിമാഫ്രിക്കയിലെ ജീവികളേയും ആണ് ഡാര്‍വിനെ അനുസ്മരിപ്പിച്ചത്. മാത്രമല്ല, ഗാലപ്പഗോസിലെ ദ്വീപുകള്‍ തമ്മില്‍ വലിയ ദൂരമൊന്നുമില്ലാതിരുന്നിട്ടുകൂടി ഓരോ ദ്വീപിലും ഓരോ തരത്തിലുള്ള ആമകളും മറ്റുമാണ് ഉള്ളതെന്നും അദ്ദേഹം കണ്ടു. മുകളില്‍ കൊടുത്തിട്ടുള്ള ഉദ്ധരണിയില്‍ പറഞ്ഞിട്ടുള്ളതുപോലെ ഈ വസ്തുത മാതൃകാവാദത്തിനെതിരെയും പരിണാമവാദത്തിന് അനുകൂലവുമാണെന്ന് ഡാര്‍വിന് ക്രമേണ ബോധ്യമായി.''(19) 

കേപ് വെര്‍ഡെ ദ്വീപുകളിലേയും ഗാലപ്പഗോസ് ദ്വീപുകളിലേയും പരിസ്ഥിതിയും കാലാവസ്ഥയും സാദൃശ്യമുള്ളതാണെങ്കിലും അവിടങ്ങളിലെ ജീവികള്‍ക്കിടയില്‍ സാദൃശ്യമില്ല എന്നതാണ് പ്രധാന നിരീക്ഷണം. ഇതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാകാനിടയില്ല. എന്നാല്‍ ഈ പ്രകൃതിശാസ്ത്ര വസ്തുത സൃഷ്ടിവാദത്തിന് എതിരാണോ? പരിണാമവാദത്തിന് അനുകൂലമാണോ? ആണെന്ന ഡാര്‍വിന്റെ നിഗമനത്തില്‍ ശാസ്ത്രമോ യുക്തിയോ അശേഷം ഇല്ലെന്നതാണ് വസ്തുത.

ഒന്നാമതായി, ഇക്കാര്യം സൃഷ്ടിവാദത്തെ ദുര്‍ബലമാക്കുന്നുണ്ടോ എന്ന് നോക്കാം. ഒരേ പരിസ്ഥിതിയും കാലാവസ്ഥയും നിലനില്‍ക്കുന്നിടത്ത് ഒരേതരം ജീവികളാണുണ്ടാവുക എന്ന് സൃഷ്ടിവാദത്തിലെവിടെയുമില്ല. അതാണ് സൃഷ്ടിവാദമെന്നത് ഡാര്‍വിന്റെ അബദ്ധധാരണയായിരുന്നു. ഈ അബദ്ധധാരണ തെറ്റാണെന് മനസ്സിലാകാന്‍ ഗാലപ്പഗോസിലോ കേപ് വെര്‍ഡയിലോ പോകേണ്ട കാര്യമെന്തിരിക്കുന്നു? ഒരേ പരിസ്ഥിതിയും കാലാവസ്ഥയും നിലനില്‍ക്കുന്നിടത്ത് ഒട്ടേറെ തരം ജീവജാതികളെ ഭൂമുഖത്ത് എവിടെയും കാണാമെന്നത് ആര്‍ക്കും ഗ്രാഹ്യമാകുന്ന ഒരു പ്രകൃതിശാസ്ത്ര വസ്തുതയല്ലേ? ഒരേ കാലാവസ്ഥയും പരിസ്ഥിതിയും നിലവിലുള്ള ഗാലപ്പഗോസില്‍ തന്നെയല്ലേ കുരുവികളും ആമകളും ഉടുമ്പുകളും കാക്കത്താറാവുമൊക്കെ ജീവിക്കുന്നത്? ഒരേ പരിസ്ഥിതിയിലും കാലാവസ്ഥയിലും വ്യത്യസ്ത ജീവജാതികള്‍ക്ക് അതിജീവിക്കാനാവും എന്നല്ലേ ഇതിനര്‍ഥം?

ഇനി, മറ്റൊരു വശം നോക്കാം. ഒരേ പരിസ്ഥിതിയിലും കാലാവസ്ഥയിലും വ്യത്യസ്ത ജീവജാതികള്‍ക്ക് അതിജീവിക്കാനാവുമെന്നതാണ് സൃഷ്ടിവാദത്തിന്റെ അന്തസത്ത. മാത്രമല്ല, ഒരു ജീവജാതിക്കുതന്നെ വ്യത്യസ്ത പരിതസ്ഥിതികളിലും കാലാവസ്ഥകളിലും അതിജീവിക്കാനാകും എന്നതുകൂടി സൃഷ്ടിവാദത്തിന്റെ മറ്റൊരു തത്ത്വമാണ്. ഉദാഹരണമായി പെന്‍ഗ്വിനുകള്‍. അന്റാര്‍ട്ടിക്കയിലെ മഞ്ഞുകാലാവസ്ഥയില്‍ മാത്രമല്ല, മഞ്ഞില്ലാത്ത പരിസ്ഥിതിയിലും പെന്‍ഗ്വിനുകള്‍ക്ക് ജീവിക്കാനാകും. പെന്‍ഗ്വിനുകള്‍ക്ക് മാത്രമല്ല, മറ്റ് ജീവികള്‍ക്കും ഇത്തരം അനുകൂലനശേഷിയുണ്ട്. ഗ്രന്ഥകാരന്‍ തന്നെ എഴുതിയത് നോക്കൂ:

"തണുപ്പ് രാജ്യങ്ങളിലും ഉഷ്ണ രാജ്യങ്ങളിലും ഒരേതരം പക്ഷിയുടെയോ സസ്തനിയുടെയോ ബന്ധുക്കളുണ്ടെങ്കില്‍ തണുപ്പ് രാജ്യങ്ങളിലുള്ളവയുടെ ശരീരം സ്ഥൂലമായും ഉഷ്ണരാജ്യങ്ങളില്‍ ഉള്ളവയുടേത് ചെറിയതായും കാണാം. പക്ഷികള്‍ക്കും സസ്തനികള്‍ക്കും ശരീരത്തില്‍ സ്ഥിരമായ ഊഷ്മാവ് നിലനിര്‍ത്തേണ്ട ആവശ്യമുണ്ട്. തണുത്ത വെള്ളവുമായുള്ള സ്പര്‍ശംമൂലം പുറംതൊലിയിലൂടെയാണല്ലോ ശരീരത്തിലെ ചൂഷ് നഷ്ടപ്പെടുക. ശരീരം വലുതാവുംതോറും അതിന്റെ വ്യാപ്തിയും പുറംഭാഗവും തമ്മിലുള്ള അനുപാതം കുറവായി വരും. അതുകൊണ്ട് സ്ഥൂലശരീരികളായ ജീവികളില്‍ താരതമ്യേന കുറച്ച് ഭാഗത്തുകൂടി മാത്രമെ ശരീരം തണുക്കുകയുള്ളൂ. (തടിച്ച ശരീരമുള്ളവര്‍ക്ക് മെലിഞ്ഞവരേക്കാള്‍ ഉഷ്ണം അനുഭവപ്പെടുന്നത് ഇതുകൊണ്ടാണ്). അങ്ങനെ, തണുപ്പ് രാജ്യജീവികളുടെ വലിയ ശരീരം ശരീരത്തിലെ ചൂട് കൂടുതലായി നഷ്ടപ്പെടാതിരിക്കുവാനുള്ള അനുവര്‍ത്തനമാണ്.''(20) 

അന്റാര്‍ട്ടിക്കയിലെ പെന്‍ഗ്വിനുകള്‍ക്ക് മഞ്ഞുമൂടാത്തതും ചിലപ്പോഴെങ്കിലും ചൂടേറിയതുമായ ഭൂമധ്യ രേഖാപ്രദേശത്ത് ജീവിക്കാനും അതിജീവിക്കാനുമുള്ള ശേഷി സഹജമാണെന്ന് ഇതില്‍നിന്നും വ്യക്തമാണ്. വലിയൊരു പരിധിവരെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള അനുവര്‍ത്തനങ്ങള്‍ ജീവികള്‍ക്ക് സഹജമായുണ്ടെങ്കില്‍ അതിജീവനത്തിന് പരിണമിക്കേണ്ട കാര്യമെന്ത്?

വ്യത്യസ്ത പരിസ്ഥിതികളില്‍ അതിജീവിക്കാനുള്ള ശേഷി ജീവജാതികള്‍ക്ക് സഹജമായുണ്ട് എന്ന സൃഷ്ടിവീക്ഷണത്തിന്റെ സ്ഥിരീകരണമാണിത്. അതിനാല്‍ ഒരേ പരിസ്ഥിതിയും കാലാവസ്ഥയും നിലനില്‍ക്കുന്നിടത്ത് ഒരേതരം ജീവികളെ കാണണം എന്നതാണ് സൃഷ്ടിവീക്ഷണം എന്ന് തെറ്റായി ധരിച്ച ചാള്‍സ് ഡാര്‍വിന്റെ തന്റെ അബദ്ധരാണയുടെ മേല്‍ മറ്റൊരബദ്ധസിദ്ധാന്തം കെട്ടിപ്പടുക്കുകയായിരുന്നു!
(തുടരും)

കുറിപ്പുകള്‍:
1. കുഞ്ഞുണ്ണിവര്‍മ, പരിണാമം എന്നാല്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, സെപ്തംബര്‍ 2009, പേജ് 56
2. മേല്‍കൃതി, പേജ് 56
3. പേജുകള്‍ 56-57
4. പേജ് 66-67
5. പേജ് 66
6. പേജ് 67
7. പേജുകള്‍ 67-68
8. പേജുകള്‍ 69-70
9. പേജുകള്‍ 70-71
10. പേജ് 59
11. പേജുകള്‍ 148-149
12. പേജ് 61
13. പേജ് 62
14. പേജ് 62
15. പേജുകള്‍ 64-65
16. പേജ് 60
17. പേജ് 60
18. പേജുകള്‍ 57-58
19. പേജ് 58
20. പേജ് 61